നാല് ദിവസം മഞ്ഞ ജാഗ്രത
ശക്തമായി തുടരും മഴ

വെള്ളക്കെട്ടിന് സ്റ്റോപ്പില്ല കനത്ത മഴയിൽ വെള്ളക്കെട്ടായ ആലപ്പുഴ ജെൻഡർ പാർക്ക് ജങ്ഷന് സമീപത്തെ ബസ് സ്റ്റോപ്പ്. വെള്ളക്കെട്ടിലൂടെ നടന്നാണ് യാത്രക്കാർ ബസ് കയറുന്നത്
ആലപ്പുഴ
വേനൽമഴ ശക്തമായ പശ്ചാത്തലത്തിൽ ഞായർ മുതൽ അടുത്ത നാല് ദിവസം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്‌ച വരെ മഞ്ഞ ജാഗ്രത തുടരും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്ന് ഉദ്ദേശിക്കുന്നത്. ജില്ലയിൽ ശനി 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ 8.8 മില്ലിമീറ്റർ മഴ ലഭിച്ചു. കായംകുളം–9.6, മങ്കൊമ്പ്–0.8, ഹരിപ്പാട്–20.4, ചേർത്തല– 5, മാവേലിക്കര–8.2 എന്നിങ്ങനെ മഴകിട്ടി. അടുത്ത നാലുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-–50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിൽനിന്ന് രക്ഷനേടാൻ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയ ‘ദാമിനി’ (Damini) മൊബൈൽ ആപ്പ് ഉപയോഗിക്കാം. ശനി ഉച്ചയ്‌ക്ക് ശേഷം മഴ ശക്തമായതോടെ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലാകെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊമ്മാടിയിൽ ദേശീയപാതയിൽനിന്ന് നഗരത്തിലേക്ക് കയറാനാകാതെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ആലപ്പുഴ നഗരത്തിൽ വൈകിട്ട് ഗതാഗതം സ്‌തംഭിച്ചു. നഗരഹൃദയമായ മുല്ലയ്‌ക്കലിൽ ഉൾപ്പെടെ താഴ്‌ന്നയിടങ്ങളിൽ വെള്ളം കയറി.







0 comments