പൊലീസ് വളഞ്ഞിട്ട് മർദിച്ചു
വിദ്യാർഥി മാർച്ചിൽ പ്രതിഷേധമിരന്പി

അവകാശപത്രിക അംഗീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടയുന്നു
ആലപ്പുഴ
അവകാശപത്രിക അംഗീകരിക്കുക, നീറ്റിന്റെ യുജി ചോദ്യപേപ്പർ ചോർച്ച അഴിമതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലയിൽ വിദ്യാർഥിപ്രതിഷേധം ആളിക്കത്തി. എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് തീരുമാനിച്ച പ്രതിഷേധത്തിന്റെ ഭാഗമായി, ജില്ലയിൽ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച മാർച്ച് പോസ്‌റ്റ് ഓഫീസിനു നൂറുമീറ്റർ മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് വളഞ്ഞിട്ട് ക്രുരമായി മർദിച്ചു. നിലത്തുവീണവരെ വലിച്ചിഴച്ച് ബസിൽ കയറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും വിദ്യാർഥികൾ പ്രതിരോധിച്ചതോടെ പിൻവാങ്ങി. മുദ്രാവാക്യം വിളിച്ച് ഹെഡ്‌പോസ്‌റ്റ് ഓഫീസിന്റെ ഗേറ്റിനു മുമ്പിലെത്തിയ പ്രവർത്തകരെയും പൊലീസ് മർദിച്ചു. നേതാക്കൾ ഇടപെട്ടതോടെയാണ് പൊലീസ് പിൻവാങ്ങിയത്.
പൊലീസ് പ്രതിരോധം മറികടന്ന വിദ്യാർഥികൾ പ്രധാന കവാടത്തിന് മുൻപിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധയോഗം കേന്ദ്രകമ്മിറ്റിയംഗം പി അക്ഷര ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീർ സിങ്, എസ് മേഘ എന്നിവർ സംസാരിച്ചു. മർദനത്തിൽ ജില്ലാ പ്രസിഡന്റ് അനന്തു അജിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ജില്ലാ ഉപഭാരവാഹികളായ കാശിനാഥ്, നൂർ മുഹമ്മദ്, എൻ അൻഷാദ്, റോബിൻ യോഹനൻ എന്നിവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments