താൽക്കാലിക അറ്റകുറ്റപ്പണിക്ക് അനുമതി നീലേശ്വരം– ഇടത്തോട് റോഡ് നവീകരണം വൈകിപ്പിക്കാൻ നീക്കം

നീലേശ്വരം നീലേശ്വരം – ഇടത്തോട് റോഡ് നവീകരണത്തിനായി ടെൻഡർ നടപടി പൂർത്തിയായിട്ടും അത് തുറന്ന് പ്രവൃത്തി ആരംഭിക്കാതെ അറ്റകുറ്റപ്പണിയ്ക്ക് അനുമതി നൽകിയത് പദ്ധതി ഇനിയും വൈകിപ്പിക്കാനുള്ള യുഡിഎഫ് തന്ത്രമാണെന്ന് ആക്ഷേപം. റോഡ് വികസനം നടപ്പാക്കുന്നത് താൽക്കാലികമായി തടസ്സപ്പെടുത്താനും പിന്നീട് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുമാണ് യുഡിഎഫ് പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. തകർന്നുകിടക്കുന്ന നീലേശ്വരം – ഇടത്തോട് റോഡ് പൂർണമായി നവീകരിക്കണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്. ആദ്യം കരാർ ഏറ്റെടുത്തയാളുടെ അനാസ്ഥയാണ് പ്രവൃത്തി നീളാൻ കാരണമായത്. കോൺവെന്റ് ജങ്‌ഷൻ മുതൽ പേരോൽ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് റോഡ് വീതികൂട്ടി നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ നിർമാണം നിലച്ചതോടെ ഈ ഭാഗം പൂർണമായും തകർന്നു. പദ്ധതിക്കായി 53 കോടി രൂപയുടെ പുതുക്കിയ ടെൻഡർ വിളിച്ചിട്ടും നടപടിക്രമം പൂർത്തിയാകാത്തതിനാൽ പ്രവൃത്തി വീണ്ടും ആരംഭിച്ചിട്ടില്ല. ഇതിനായി വലിയ തുക വകയിരുത്തുകയും എല്ലാ ടെൻഡർ നടപടികളും പൂർത്തിയാക്കുകയും ചെയ്തതാണ്. നവീകരണത്തിനുള്ള നടപടി അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇപ്പോൾ ആറ് ലക്ഷം രൂപയുടെ താൽക്കാലിക അറ്റകുറ്റപ്പണിയ്ക്ക് അനുമതി നൽകിയത്. ടെൻഡർ തുറന്ന് റോഡ് പണി ഉടൻ ആരംഭിക്കുന്നതിന് പകരം, ലക്ഷക്കണക്കിന് രൂപയുടെ താൽക്കാലിക തട്ടിക്കൂട്ട് പണി നടത്തി പണം പാഴാക്കാനും പദ്ധതി അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാണ് ശ്രമം. തകർന്നുതരിപ്പണമായ റോഡിലൂടെയുള്ള യാത്ര ദുരിതമായിട്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നത്.









0 comments