നഴ്സിങ് വിദ്യാർഥിയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

തുറവൂർ
കൊട്ടിയത്ത് ബന്ധുവീട്ടിൽ താമസിക്കവെ നഴ്‌സിങ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജൻ (23) ജനുവരി 18നാണ് മരിച്ചത്. ദേഹമാസകലം മൊട്ടുസൂചി കൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മൊട്ടുസൂചി കുത്തിത്തറച്ച നിലയിലുമായിരുന്നു മൃതദേഹം. കൊല്ലം ബെൻസിഗർ നഴ്സിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്‌ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന മഹാരാഷ്‌ട്ര സ്വദേശി ഫെബിനയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇയാളുടെ നിരന്തര ശല്യംമൂലമാണ് പഠനം അവസാനിപ്പിച്ച് പരീക്ഷയ്‌ക്കുമാത്രമായി കൊല്ലത്ത് എത്തിയത്. കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയ്‌ക്ക് അന്വേഷണം കൈമാറിയിരുന്നു. അന്വേഷണത്തിൽ ഫെബിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയെത്തുടർന്നാണ് തുടരന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.










0 comments