മുഴുവൻ ഷട്ടറും തുറന്നെന്ന സർക്കാർ വാദം നുണ
കുട്ടനാടിനെ മുക്കിയതുതന്നെ

പുളിങ്കുന്നിൽ ജലനിരപ്പ് ഉയർന്നതോടെ ബൈക്ക് ട്രാക്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നവർ
സ്വന്തം ലേഖകൻ
ആലപ്പുഴ
തോട്ടപ്പള്ളി സ്പിൽവേയുടെ 39 ഷട്ടറും പൂർണമായി തുറന്നെന്ന സർക്കാർ വാദം തെറ്റ്. 34 ഷട്ടർ മാത്രമാണ് പൂർണമായി തുറന്നതെന്നും ആറ് ഷട്ടർ മുഴുവൻ തുറന്നിട്ടില്ലെന്നും ജലസേചനവകുപ്പ് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന ദൃശ്യങ്ങൾ ജി സുധാകരൻ എംഎൽഎയ്‌ക്ക് ഒപ്പമുണ്ടായവർ അറിയാതെ പുറത്തുവിട്ടു. മഴക്കാലപൂർവ മുന്നൊരുക്കങ്ങളും പൊഴിമുറിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും യുഡിഎഫ് സർക്കാരിനും ജി സുധാകരൻ എംഎൽഎയ്‌ക്കുമുള്ള വീഴ്‌ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സ്പിൽവേ പ്രവർത്തനം വിലയിരുത്തൽ നാടകവുമായി എംഎൽഎ രംഗത്തുവന്നത്. ഇതിനിടെ എംഎൽഎയ്‌ക്ക് ഒപ്പമുള്ളവർ പകർത്തിയ വീഡിയോയിലാണ് ഷട്ടറുകൾ പൂർണമായും തുറന്നില്ലെന്നും ആറെണ്ണം തകരാറിലാണെന്നും അവ പൂർണമായി തുറക്കാനായിട്ടില്ലെന്നും ഉദ്യോഗസ്ഥൻ സമ്മതിക്കുന്നത്. സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നെന്നും പൊഴി 150 മീറ്റർ മുറിച്ചിട്ടുണ്ടെന്നുമാണ് ജില്ലയുടെ സ്ഥിതിഗതികൾ വിലയിരുത്തിയ രണ്ടാംതീയതിയിലെ ഓൺലൈൻ യോഗത്തിനുശേഷം ജില്ലയുടെ ചാർജുള്ള മന്ത്രി എം ലിജു മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമത്തിലൂടെയും അറിയിച്ചിരുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ 39 ഷട്ടറുകളും തുറന്നെന്ന മന്ത്രിയുടെയും കലക്‌ടറുടെയും വാദം കള്ളമെന്ന് തെളിഞ്ഞു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ വെള്ളപ്പൊക്കത്തിനും ദുരിതജീവിതത്തിനും കാരണം യുഡിഎഫ-് സർക്കാരിന്റെ ഭാഗത്തെ അലംഭാവമാണെന്നും വ്യക്തമാകുകയാണ് ദൃശ്യങ്ങളിലൂടെ. നിലവിൽ 100മീറ്റർ മാത്രമാണ് പൊഴിയും മുറിച്ചിട്ടുള്ളത്. ജില്ലയെ വെള്ളത്തിൽ മുക്കി പതിനായിരകണക്കിന് ജനങ്ങളെ വഴിയാധാരമാക്കിയ സർക്കാർ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാണ്.










0 comments