അന്തർ സംസ്ഥാന സഹ. സംഘങ്ങളെ നിയന്ത്രിക്കണം: പിണറായി

തിരുനല്ലൂർ ബാങ്ക് ശതാബ്‌ദി സ്‌മാരകം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
ചേർത്തല
അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ വഴിവിട്ടു സഞ്ചരിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചേർത്തല തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിസ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഫലപ്രദമായ നിയന്ത്രണത്തിലല്ല. തോന്നിയത് പോലെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനാൽ നിരവധി പരാതികളാണ് ഉയരുന്നത്. അന്തർ സംസ്ഥാന സംഘങ്ങളായതിനാൽ അവ സംസ്ഥാന സഹകരണ വകുപ്പിന് കീഴിലല്ല. കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് വലിയ അപചയമുണ്ടാക്കുന്നതാണ് ഇവയുടെ പ്രവർത്തനം. നോട്ടുനിരോധന ഘട്ടത്തിൽ സംസ്ഥാനത്തെ സഹകരണമേഖല വലിയ ആക്രമണത്തിന് വിധേയമായി. കള്ളപ്പണം സൂക്ഷിക്കുന്നതായി ഉത്തരവാദപ്പെട്ടവർ തന്നെ പ്രചാരണം അഴിച്ചുവിട്ടു. സഹകാരികൾ ഒന്നിച്ചുനിന്നു. എന്നാൽ ഒരു ചെറുവിഭാഗം കുപ്രചാരണത്തിന് ഒപ്പം ചേർന്നു. കേരളത്തിലെ സഹകരണമേഖലയിൽ നിക്ഷേപിച്ച ഒരു രൂപപോലും നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പുനൽകി. ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനമാണ് എന്നതാണ് പ്രത്യേകത. വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. അതിന് ഇടിവ് തട്ടരുത്. അടുത്തകാലത്ത് ചിലയിടങ്ങളിൽ പേര് ദോഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതുവളരെ ഗൗരവത്തിലാണ് സഹകരണമേഖല കാണുന്നത്. നെഹ്‌റുവിന്റെ ആദ്യസർക്കാർ അധികാരത്തിൽ വന്നതുമുതൽ പൊതുമേഖലയ്ക്കും സഹകരണ മേഖലയ്ക്കും വലിയ പരിലാളനയാണ് ലഭിച്ചത്. എന്നാൽ ഒരുഘട്ടത്തിൽ സർക്കാർനയത്തിൽ വ്യത്യാസം വന്നു. അത് സഹകരണ മേഖലയെ പ്രതികൂലമായി ബാധിച്ചു. ആഗോളവൽക്കരണ നയമാണ് അതിന് കാരണമായത്. കമീഷനുകളും അവയുടെ റിപ്പോർട്ടുകളും എതിരാകുന്നത് ഈഘട്ടം മുതലാണ്. സഹകരണ മേഖലയുടെ പ്രശ്നങ്ങളിൽ ഒരുമിച്ചുനിൽക്കുന്ന ചരിത്രമാണ് കേരളത്തിലെ സഹകാരികൾക്ക്. മാറിമാറി അധികാരത്തിലെത്തിയ സർക്കാരുകളും രാഷ്ട്രീയത്തിന് അതീതമായി ഇതേ സമീപനമാണ് തുടർന്നത്. അത് സഹകരണ മേഖലയ്ക്ക് ഒപ്പമാണ്. തെറ്റായ നീക്കങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെതിരെ ശക്തമായി അണിനിരക്കാൻ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.










0 comments