സ്ഥാനാർഥി നിർണയം
കോൺഗ്രസിൽ തർക്കം; ബിജെപിക്ക് ആളെക്കിട്ടാനുമില്ല

കായംകുളം
ഘടകകക്ഷികളുടെ സീറ്റുകൾ തിരിച്ച് പിടിക്കാനുള്ള കോൺഗ്രസ് നീക്കം യുഡിഎഫിൽ ഭിന്നത രൂക്ഷമാക്കുന്നു. സ്ഥാനാർഥിത്വത്തെ ചൊല്ലി ബിജെപിയിലും നേതാക്കൾ തമ്മിൽ തർക്കം. കായംകുളം നഗരസഭയിലും കൃഷ്ണപുരം പഞ്ചായത്തിലും കോൺഗ്രസും ലീഗും തമ്മിലെ തർക്കം പരസ്യമായി. നഗരസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റ് ഇത്തവണ നൽകാത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. കോൺഗ്രസിനെതിരെ ലീഗ് നേതാക്കൾ പരസ്യമായി രംഗത്തെത്തി. കഴിഞ്ഞതവണ നൽകിയ സീറ്റിൽനിന്ന് ഒരു സീറ്റ് നിഷേധിച്ച് ആറ് സീറ്റിൽ പാർടിയെ ഒതുക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ലീഗ് നേതാക്കൾ പറയുന്നു. വാർഡുകൾ വർധിച്ചതിനാൽ കൂടുതൽ സീറ്റ് വേണമെന്ന ലീഗ് ആവശ്യത്തെ ഒരുഘട്ടത്തിലും കോൺഗ്രസ് മുഖവിലയ്‌ക്കെടുത്തില്ല. ഇതിനിടെ ഗ്രൂപ്പുകൾ സീറ്റ് വീതംവച്ചതോടെ പല നേതാക്കൾക്കും മത്സരിക്കാൻ കഴിയാത്തതിലും കോൺഗ്രസിനുള്ളിൽ അമർഷമുണ്ട്. മിക്കയിടത്തും വാർഡ് കമ്മിറ്റികൾ തീരുമാനിക്കാത്ത സ്ഥാനാർഥികളാണ് രംഗത്തെത്തിയത്. കൃഷ്ണപുരത്തും ലീഗിന് നൽകിയ ഒരു സീറ്റ് കോൺഗ്രസ് തിരിച്ച് വാങ്ങി. ബിജെപിയിൽ പത്തിയൂരടക്കമുള്ള ബ്ലോക്ക് ഡിവിഷനുകളിലാണ് സ്ഥാനാർഥിത്വത്തെച്ചൊല്ലി തർക്കം. പഞ്ചായത്തുകളിൽ മിക്ക വാർഡുകളിലേക്കും മത്സരിപ്പിക്കാൻ സ്ഥാനാർഥികളെ കിട്ടാതെ ബിജെപി പരക്കം പായുകയുമാണ്.










0 comments