വർഗീയതയ്ക്കെതിരെ ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി പോരാടണം : എം വി ഗോവിന്ദൻ

തിരുവനന്തപുരം : രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നതാണ് വർത്തമാനകാലത്തെ ഏറ്റവും വലിയ ചുമതലയായിട്ട് മാറിയിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സവർക്കർ ഉൾപ്പെടെയുള്ളവർ രാജ്യത്തെ വഞ്ചിച്ചത് ലോകം കണ്ടതാണെന്നും ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. 'സ്വാതന്ത്ര്യദിനത്തിന്റെ എൺപതാം വാർഷികപരിപാടികൾ രാജ്യത്തെമ്പാടും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യൻ ജനതയ്ക്ക് സാധിച്ചുവെന്നതിന്റെ അഭിമാനത്തോടെയാണ് വാർഷികം ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാർക്ക് അനുകൂലമായി നിന്നവരെ ലോകം കണ്ടതാണ്. ഇന്ന് ഇന്ത്യന്‍ ഭരണകൂടം കൈകാര്യം ചെയ്യുന്നത് ആ സംഘപരിവാര്‍ വിഭാഗങ്ങളാണ്', എം വി ഗോവിന്ദൻ പറഞ്ഞു.
രാജ്യത്തെ മതനിരപേക്ഷത, സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ കച്ചകെട്ടി പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനാധിപത്യ ശക്തികൾ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണം. വരും നാളുകളിലെ വലിയ പോരാട്ടങ്ങൾക്കായി ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.









0 comments