സംഘ് ജീവനക്കാർ സുരക്ഷിതം
വീണ്ടും പ്രതികാര സ്ഥലംമാറ്റം

ആലപ്പുഴ
സർക്കാർ ജീവനക്കാരുടെ ജീവനെടുക്കുംവിധം ജില്ലയിലും അനധികൃത സ്ഥലംമാറ്റം തുടരുന്നു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തദ്ദേശവകുപ്പിലെ 53 ഓഫീസ് അറ്റൻഡന്റുമാരെയാണ് തെറിപ്പിച്ചത്. സ്ഥലംമാറ്റം ലഭിച്ച് മൂന്നുവർഷമാകാത്തവരെയും സ്ഥലംമാറ്റം വന്ന് മാസങ്ങൾ മാത്രമായവരെയുമെല്ലാം തലങ്ങും വിലങ്ങും മാറ്റി. കോൺഗ്രസ് അനുകൂല സംഘടനകളായ എൻജിഒ അസോസിയേഷനും കെജിഒയുവും നടത്തുന്ന ‘സമാന്തരഭരണ’ത്തിൽ ഇടത് യൂണിയനിൽപ്പെട്ട ജീവനക്കാരെ വിദൂരസ്ഥലങ്ങളിലേക്കാണ് മാറ്റുന്നത്. എന്നാൽ ബിജെപി അനുകൂല സംഘടനയായ എൻജിഒ സംഘിലെ ജീവനക്കാർക്ക് ഇഷ്‌ടാനുസരണം സ്ഥലംമാറ്റം അനുവദിക്കുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു. രോഗികളായവരെയും രോഗികളായ മാതാപിതാക്കൾ ഉള്ളവരെയും രാഷ്‌ട്രീയ ചായ്‌വ് നോക്കിയുള്ള അനധികൃത സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. ജില്ലാ ജോയിന്റ് ഡയറക്‌ടർ ഓഫീസിൽ മാത്രം 13 പേരെയാണ് മാറ്റിയത്. ചേർത്തല സ്വദേശിയായ അനിൽകുമാറിനെ മാന്നാറിലേക്കും ആലപ്പുഴ സ്വദേശിയായ അരുണിനെ തിരുവൻവണ്ടൂരിലേക്കും കലവൂർ സ്വദേശിയായ സംഗീതയെ എടത്വയിലേക്കും സ്ഥലംമാറ്റി. താമസസ്ഥലത്തുനിന്ന് 30 മുതൽ 45 കിലോമീറ്റർ ദൂരത്തിലാണ് പലരെയും സ്ഥലംമാറ്റിയത്. സ്ഥലംമാറ്റ ഉത്തരവുമായി കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ടവർ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് വകുപ്പ് ഉദ്യോഗസ്ഥരും ഉത്തരവ് ഇറങ്ങിയത് അറിഞ്ഞത്. അഞ്ചാം തീയതിയിലെ ഉത്തരവ് ഏഴിനാണ് പ്രസിദ്ധീകരിച്ചത്. ഇതിനുമുന്പേ കോൺഗ്രസ് അനുകൂല ജീവനക്കാർക്ക് ഉത്തരവ് ലഭിച്ചിരുന്നു. ഉച്ചയോടെയാണ് മറ്റ് ജീവനക്കാർക്ക് ഉത്തരവ് ലഭിച്ചത്. വിദൂരസ്ഥലങ്ങളിലേക്ക് മാറ്റം ലഭിച്ചവർ കോടതിയെ സമീപിക്കാതിരിക്കാൻ കോൺഗ്രസ് അനുകൂല ജീവനക്കാർ അന്നുതന്നെ ജോയിന്റ് ഡയറക്‌ടർ ഓഫീസിലും വിവിധ തദ്ദേശസ്ഥാപനങ്ങളിലും ജോലിയിൽ പ്രവേശിച്ചു.










0 comments