ലഹരിവിരുദ്ധ സന്ദേശവുമായി അഭിലാഷിന്റെ സൈക്കിൾയാത്ര

അഭിലാഷിനെ സിപിഐ എം അന്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി സി ഷാംജിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
അമ്പലപ്പുഴ
ലഹരിവിരുദ്ധ ബോധവൽക്കരണവുമായി തീരദേശ ജില്ലകളിലൂടെ സൈക്കിൾയാത്ര നടത്തി അധ്യാപകൻ. മലപ്പുറം കൽപ്പകഞ്ചേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ചരിത്ര അധ്യാപകൻ അഭിലാഷ് പുത്തഞ്ചേരിയാണ് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരദേശഗ്രാമങ്ങൾവഴി സൈക്കിൾയാത്ര നടത്തുന്നത്. മുൻ വർഷങ്ങളിലും എക്‌സൈസ്‌വകുപ്പിന്റെ സഹകരണത്തോടെ 14 ജില്ലകളിലും അഭിലാഷ് സൈക്കിൾ യാത്ര നടത്തിയിരുന്നു. രക്തദാനപ്രവർത്തകനും പ്രചാരകനുമായ അഭിലാഷ്, രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി ഏപ്രിലിൽ ഒരുമാസം നീണ്ട ശ്രീലങ്കൻ യാത്ര നടത്തിയിരുന്നു. ‘സീറോ കാർബൺ സീറോ കലാമിറ്റി’ എന്ന സന്ദേശത്തോടെ കോഴിക്കോടുനിന്ന് തിരുവനന്തപുരം സെക്രട്ടറിയറ്റ് വരെയും വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ടുനിന്ന് ഇ വി രാമസ്വാമി നായ്‌ക്കരുടെ ജന്മനാടായ ഈറോഡിലേക്കും സൈക്കിൾ യാത്ര നടത്തിയിരുന്നു. സച്ചിൻദേവ് എംഎൽഎയായിരുന്നു യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. ജീവിതശൈലീ രോഗങ്ങളുടെ ബോധവൽക്കരണത്തിന് കോഴിക്കോടുനിന്ന് സെക്രട്ടറിയറ്റുവരെ 425 കിലോമീറ്റർ കാൽനടയാത്രയും നടത്തി. സിപിഐ എം പുത്തഞ്ചേരി വെസ്‌റ്റ് ബ്രാഞ്ചംഗമാണ് അഭിലാഷ്. ദിവസവും 100 കിലോമീറ്റർ വരെയാണ് സൈക്കിൾയാത്ര. സിപിഐ എം പാർടി ഓഫീസുകൾ, പ്രവർത്തകരുടെ വീടുകൾ, ശാസ്‌ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരുടെ വീടുകൾ എന്നിവിടങ്ങളിലാണ് വിശ്രമം. ഭരണഘടനാ സാക്ഷരത കൈവരിച്ച ജില്ലയായ കൊല്ലത്തുനിന്ന് സെക്രട്ടറിയറ്റുവരെ ഭരണഘടനാ ദിനമായ നവംബർ 26നും സൈക്കിൾ യാത്ര നടത്തുന്നുണ്ട്. സിപിഐ എം അന്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ അഭിലാഷിനെ സെക്രട്ടറി സി ഷാംജി, അംഗം എ പി ഗുരുലാൽ, എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ ജെനിമോൻ, കെ എം സെബാസ്‌റ്റ്യൻ, അമൃത കരുണാകരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.










0 comments