ആലപ്പുഴ നഗരമധ്യത്തിൽനിന്ന് 4 പെരുമ്പാമ്പുകളെ പിടികൂടി

ആലപ്പുഴ ശവക്കോട്ട പാലത്തിനുസമീപം പെരുമ്പാമ്പിനെ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ജിബിൻ ജോസ് പിടികൂടുന്നത് കൗതുകത്തോടെ നോക്കിനിൽക്കുന്നവർ
ആലപ്പുഴ
നഗരഹൃദയത്തിലെ കനാൽകരയിൽനിന്ന് നാല് പെരുമ്പാമ്പുകളെ പിടികൂടി. വ്യാഴം പകൽ 11.30നാണ് ശവക്കോട്ട പാലത്തിനുസമീപം വാടക്കനാൽ കരയിലെ പുൽപടർപ്പിന്നിടയിൽനിന്ന് പെരുമ്പാമ്പുകളെ പിടികൂടിയത്. വഴിയാത്രക്കാരാണ് കനാലിന് സമീപത്തെ പുല്ലിൽ പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ച മുല്ലയ-്‌ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് (46) എത്തിയാണ് പാമ്പുകളെ പിടികൂടിയത്. അരമണിക്കൂറിലേറെ സമയമെടുത്താണ് ഓരോന്നിനെയും കരയ്‌ക്കെത്തിച്ചത്. പിടികൂടുന്നതിനിടെ ഒരുപാമ്പ് ചീറിയടുത്തത് ആശങ്കക്കിടയാക്കി. മൂന്നുപാമ്പുകളെ വലയിലാക്കി പാമ്പുപിടിത്തക്കാരൻ പോയെങ്കിലും വീണ്ടും പാമ്പുണ്ടെന്ന് പറഞ്ഞ് പ്രദേശവാസികൾ തെരച്ചിലിനിറങ്ങി. തുടർന്ന് പുല്ലിൽകിടന്ന വലിയ പെരുമ്പാമ്പിനെയും പിടികൂടി അധികൃതർക്ക് കൈമാറി. ഒരേസ്ഥലത്തുനിന്ന് ഇത്രയും പാമ്പുകളെ പിടികൂടുന്നത് ആദ്യമാണ്. കായലിലെ ആവാസവ്യവസ്ഥയിൽ വളരുന്ന പെരുമ്പാമ്പുകൾ ജനവാസമേഖലകളിലേക്കുവരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ദിവസങ്ങൾക്കുമുമ്പ് ഇരുമ്പുപാലത്തിന് സമീപത്തെ വാണിജ്യ കനാലിൽനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പള്ളാത്തുരുത്തി കായലിനോട് ചേർന്നും സമീപത്തെ പാടശേഖരങ്ങളിലും ധാരാളമായി പെരുമ്പാമ്പുകളുണ്ട്. പിടികൂടിയ പെരുമ്പാമ്പുകളെ വനംവകുപ്പ് റാന്നിയിലെ വനത്തിൽ തുറന്നുവിട്ടു. പിടികൂടിയ പാമ്പുകൾക്ക് നാലുമുതൽ അഞ്ചരയടിവരെ നീളവും 10 മുതൽ 15 കിലോവരെ ഭാരവുമുണ്ട്.










0 comments