തിരുമലയിൽ 10 പേരെ നായ കടിച്ചു

ആലപ്പുഴ തിരുമല വാർഡിൽ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ
ആലപ്പുഴ
നഗരസഭാ തിരുമല വാർഡിൽ 10 പേരെ നായ കടിച്ചു. ഞായർ രാവിലെമുതൽ വ്യത്യസ്‌ത സമയങ്ങളിലായാണ് അഗ്‌നിരക്ഷാനിലയത്തിന് സമീപത്തെ വിവിധയിടങ്ങളിൽ പ്രദേശവാസികൾക്കും അല്ലാത്തവർക്കും കടിയേറ്റത്. കറുത്ത നിറത്തിലുള്ള നായയാണ് എല്ലാവരെയും കടിച്ചത്. കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകിട്ട് 5.15ന്, പുരവഞ്ചിയിൽ സ്രാങ്കായി ജോലിചെയ്യുന്ന കോമളപുരം തറവെളിയിൽ തങ്കച്ചൻ (65), 6.30ന് തിരുമല ചിറയിൽ കുഞ്ഞുമോൻ (63), 7.15ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്‌ടർ തിരുമല വാർഡിൽ മേടയിൽ ട്രീസ തോമസ്, വിദ്യാർഥിയായ പുത്തൻപുരയ്‌ക്കൽ വീട്ടിൽ അലൻ ആന്റണി (18), 6.30ന് പ്ലംബർ അജി (50), ഉച്ചയ്‌ക്ക് മുമ്പ് കൊച്ചി സ്വദേശിയായ ടാക്‌സി ഡ്രൈവർ, വിനോദസഞ്ചാരത്തിന് ആലപ്പുഴയിലെത്തിയ കർണാടകം സ്വദേശി, തോണ്ടംകുളങ്ങര ഗോകുലം വീട്ടിൽ നോബിൾ (41), ആമസോൺ ഡെലിവറി സ്‌റ്റാഫ് തലവടി സ്വദേശി രമ്യ (35), റിസോർട്ട് ജീവനക്കാരൻ തക്‌ദിർ എന്നിവർക്കാണ് കടിയേറ്റത്. തങ്കച്ചന് ഇടതുകാലിന്റെ മുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തെരുവുനായശല്യത്തെക്കുറിച്ച് നിരന്തരമായി പരാതി ഉയർന്നിട്ടും നഗരസഭയുടെ നടപടികളുണ്ടാകുന്നില്ലെന്നും കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞു. കഴിഞ്ഞദിവസം കൈതവന വാർഡിൽ മൂന്ന് തെരുവുനായ്‌ക്കൾ പ്രദേശവാസികളെ വീട്ടിൽക്കയറി അക്രമിച്ചിരുന്നു. നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.








0 comments