വർണങ്ങളായ് പടരുന്നു ലോകകപ്പ് ആവേശം

എറണാകുളം എംജി റോഡിനുസമീപം വ്യാപാരസ്ഥാപനത്തിൽ വിൽപ്പനയ്ക്കുവച്ചിരിക്കുന്ന വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്‌സി
സ്വന്തം ലേഖകന്‍
Published on Jun 08, 2026, 02:32 AM | 1 min read
കൊച്ചി
അതിരുകളില്ലാത്ത ഫുട്ബോൾ ആവേശം നിറങ്ങളായി പടരുകയാണ്. കാനറികളുടെ മഞ്ഞയും അൽബിസെലസ്റ്റുകളുടെ ആകാശനീലയും പറങ്കിപ്പടയുടെ ചുവപ്പും നിറഞ്ഞ ജേഴ്സിയും കൊടിയും തോരണങ്ങളുമാണെങ്ങും. നാടും നഗരവും ഇഷ്ടടീമുകളുടെ നിറങ്ങളിലേക്ക് മാറാൻ തുടങ്ങിയതോടെ ‘ലോകകപ്പ് വിപണിയിൽ’ തിരക്കേറി. 2026 ലോകകപ്പ് ഡിസൈൻ ജേഴ്സികൾക്കാണ് ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതൽ ഡിമാൻഡ്.
മെസിയുടെയും നെയ്മറുടെയും പത്താംനമ്പര്‍, റൊണാൾഡോയുടെ ഏഴാംനമ്പർ എന്നിവയ്ക്ക് പതിവുപോലെ ആവശ്യക്കാരേറെ. ഫ്രാൻസ്, ജർമനി, സ്പെയ്ൻ, ഇംഗ്ലണ്ട് ടീമുകളുടെ ജേഴ്സികളും വിറ്റുപോകുന്നു. 150 രൂപ മുതലാണ് ജേഴ്സിയുടെ വില. കളിക്കാർ ഉപയോഗിക്കുന്ന തരം പ്രീമിയം ഇനങ്ങള്‍ക്ക് വില കൂടും. ഇവയ്ക്ക് 1,100 രൂപ മുതലാണ് വില. 5000- രൂപയ്ക്കുമുകളില്‍ വിലവരുന്ന ബ്രാന്‍ഡഡ് ജേഴ്സികളുമുണ്ട്. ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴി "ഓവര്‍ സൈസ്ഡ്' ജേഴ്സികളുടെ വില്‍പ്പനയും തകൃതിയാണ്. ഇവയാണ് ജെന്‍സികള്‍ക്ക് പ്രിയം.
തെരുവുകള്‍ ഇതിനോടകം പ്രിയപ്പെട്ട ടീമുകളുടെ കൊടികളും തോരണങ്ങളുംകൊണ്ട് നിറഞ്ഞു. 30 രൂപ മുതല്‍ 100 രൂപവരെയാണ് ചെറിയ കൊടികളുടെ വില. 10 മുതൽ 20 അടിവരെ വലിപ്പമുള്ള കൂറ്റൻകൊടികളും വിപണിയിലുണ്ട്. തോരണം 95 രൂപമുതല്‍ നിരക്കില്‍ ലഭിക്കും. എല്ലാ രാജ്യങ്ങളുടെയും കൊടികൾ ചെറിയ വലുപ്പത്തിൽ കോർത്തുവച്ച തോരണങ്ങള്‍ക്കും ആവശ്യക്കാരേറെ. 150 രൂപമുതൽ 500 രൂപവരെയാണ് വില. ഇഷ്ടതാരങ്ങളുടെ റെഡിമെയ്ഡ് കട്ടൗട്ടുകളും മുഖംമൂടികളും വിപണി കീഴടക്കിയിട്ടുണ്ട്. 250 രൂപയാണ് ചെറിയ കട്ടൗട്ടുകളുടെ വില. മീഡിയം കട്ടൗട്ടുകള്‍ക്ക് 350 രൂപമുതലും വലുതിന് 475 രൂപ മുതലുമാണ് ഈടാക്കുന്നത്. മുഖംമൂടികള്‍ 200 രൂപമുതല്‍ നിരക്കില്‍ ലഭിക്കും.










0 comments