ഇവിടെ എല്ലാം സെറ്റ്

ഫിഫ ലോക കപ്പ് ആരവത്തിന്റെ ഭാഗമായി എസ്എഫ്സി കൊച്ചി ക്ലബ്ബ് അംഗങ്ങൾ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ റാലി

സ്വന്തം ലേഖകൻ
Published on Jun 11, 2026, 12:39 AM | 1 min read
കൊച്ചി
ഇനി മില്ലേനിയല്‍സും ജെന്‍സിയും ജെന്‍ ആല്‍ഫയും ഒന്നുമില്ല, എല്ലാവര്‍ക്കും ഒരേ വൈബ്. ഏവരും പൂക്കി മോഡ് ഓണാക്കുന്ന ലോകകപ്പ് വൈബ്. മെക്സിക്കോയില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ഉറമില്ലാരാത്രികളെ വരവേല്‍ക്കാന്‍ ജില്ല സെറ്റാണ്. മെസിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയുമൊക്കെ കട്ടൗട്ടുകൾ ഉയർത്തിയ തെരുവുകളിൽ കളിയാവേശം ചോരാതെ തത്സമയം കാണാൻ കൂറ്റൻ സ്‌ക്രീനുകളും തയ്യാര്‍. ജില്ലയില്‍ നിരവധിയിടങ്ങളിലാണ് പ്രാദേശിക ക്ലബ്ബുകളുടെയും ആരാധകക്കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ബിഗ് സ്ക്രീനുകള്‍ ഉയരുന്നത്.
കലൂർ ജെഎല്‍എന്‍ സ്റ്റേഡിയം പരിസരം, നഗരത്തിലെ പ്രധാന ഹോട്ടലുകള്‍, കാക്കനാട് സ്പോർട്സ് കഫേകള്‍, തീരദേശ മേഖലകളായ ചെല്ലാനം, വൈപ്പിൻ, ഞാറക്കൽ ഭാഗങ്ങളിലും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലും ഭീമൻ എൽഇഡി സ്ക്രീനുകള്‍ ഉയര്‍ന്നുകഴിഞ്ഞു. തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പ്രാദേശിക മൈതാനങ്ങളിലും കവലകളിലും പ്രൊജക്ടറുകൾ ഉപയോഗിച്ചും കളി കാണാൻ സൗകര്യമുണ്ട്. മത്സരബുദ്ധിയോടെയാണ് പ്രാദേശിക ക്ലബ്ബുകള്‍ അവസാനനിമിഷവും കൂറ്റന്‍ സ്ക്രീനുകളും കട്ടൗട്ടുകളും ലോകകപ്പ് റാലികളും ഒരുക്കുന്നത്. സ്റ്റേഡിയത്തിലെ ആവേശം തെരുവുകളിലേക്കും പടരും.










0 comments