ഭൂമി തരംമാറ്റം
സിവിൽ സ്റ്റേഷനിലെ ‘വർക് ഫ്രം ഹോം' വിവാദത്തിൽ

കാക്കനാട്
സിവിൽ സ്റ്റേഷനിലെ ചില ജീവനക്കാർക്ക് ഓഫീസ് സമയത്ത് വീട്ടിലിരുന്ന് ജോലിചെയ്യാൻ ജില്ലാ ഭരണനേതൃത്വം നൽകിയ അനുമതി വിവാദത്തിൽ. സർക്കാർ സർവീസിലെ പൊതുസ്ഥലംമാറ്റ, പ്രവൃത്തിസമയ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്ന് ഒരുവിഭാഗം ജീവനക്കാർ പരാതി ഉന്നയിക്കുന്നു. പ്രകൃതിദുരന്തങ്ങൾ, അടിയന്തര സന്ദർഭങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സർക്കാർ വർക് ഫ്രം ഹോം അനുവദിക്കാറുള്ളത്. നിലവിൽ അത്തരം സാഹചര്യമില്ലാതിരുന്നിട്ടും ചില ജീവനക്കാർക്കുമാത്രം ഈ ആനുകൂല്യം അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ഭൂമി തരംമാറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായാണ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതെന്നാണ് ജില്ലാ ഭരണനേതൃത്വത്തിന്റെ വിശദീകരണം. ഓഫീസുകളിൽ അപേക്ഷകരുടെ തിരക്കും നിരന്തരമായ ഇടപെടലുകളും ഫയൽ പരിശോധനയെ ബാധിക്കുന്നതിനാൽ, വീട്ടിലിരുന്ന് കൂടുതൽ കാര്യക്ഷമമായി ജോലിചെയ്യാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
വർധിച്ചതോതിലുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർക്കുന്നതിനുള്ള താൽക്കാലിക നടപടിയായാണിതെന്നും അവർ വ്യക്തമാക്കുന്നു. ഓഫീസ് സമയത്ത് ഉദ്യോഗസ്ഥർ സീറ്റിലില്ലാത്തത് സേവനങ്ങളുടെ സുതാര്യതയെ ബാധിക്കുമെന്നും ആരോപണമുണ്ട്. നേരത്തേ തരംമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അപേക്ഷകരുടെ സന്ദർശനങ്ങൾക്കും തിങ്കളാഴ്ചമാത്രം അവസരം നൽകിയാണ് കലക്ടറേറ്റിൽ നടപടികൾ ഏകോപിപ്പിച്ചിരുന്നത്.











0 comments