print edition പിഎസ്‌സി പരീക്ഷകളിലെ വിജിലൻസ് അന്വേഷണം: നിയമവകുപ്പിനെ തള്ളി ഡിജിപിയുടെ നിയമോപദേശം

കൊച്ചി: പിഎസ്‌സി പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന പരാതികളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന നിയമവകുപ്പിന്റെ നിർദേശം തള്ളി സർക്കാർ. പകരം ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലിയുടെ നിയമോപദേശമാകും കണക്കിലെടുക്കുക.
പിഎസ്‌സി തലപ്പത്തുള്ളവർ ഉത്തരവാദികളാകുന്ന കേസിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം പാടില്ലെന്ന ശുപാർശയാണ് നിയമവകുപ്പ് നൽകിയത്. എന്നാൽ, പിഎസ്‌സി പരീക്ഷയുടെ ഉത്തരക്കടലാസ് ശരിയായി മൂല്യനിർണയം നടത്തിയില്ലെന്ന ആരോപണത്തിൽ അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് ഡിജിപി സർക്കാരിനെ അറിയിച്ചത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി സ്വീകരിക്കുന്ന തീരുമാനങ്ങളും ശുപാർശകളും കേസാകുമ്പോഴാണ് അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമെന്നും പരീക്ഷാ ക്രമക്കേട് അത്തരത്തിലല്ലെന്നുമാണ് ഡിജിപിയുടെ നിയമോപദേശം.
വിജിലൻസ് അന്വേഷണത്തിന് നിയമവകുപ്പ് എതിർപ്പ് ഉന്നയിച്ചതോടെയാണ് ആഭ്യന്തരമന്ത്രി ഡിജിപിയുടെ നിയമോപദേശം തേടിയത്.
അസത്യപ്രചാരണം ഖേദകരം: പിഎസ്‌സി
തിരുവനന്തപുരം: പിഎസ്‌സിയെ തകർക്കുന്ന അസത്യപ്രചാരണം ഖേദകരമാണെന്ന് സെക്രട്ടറിയുടെ വാർത്താക്കുറിപ്പ്. അപൂര്‍വമായി ഉണ്ടാകുന്ന പിശകുകള്‍ ഏതറ്റംവരെയുംപോയി തിരുത്തും. നിയമന പ്രക്രിയ ഭദ്രമാക്കുയെന്നതാണ് കമീഷന്‍ തുടരുന്ന രീതി. സാങ്കേതിക പിഴവുകളെ പര്‍വതീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കമീഷന്‍ അഭ്യര്‍ഥിച്ചു. കമീഷനിൽ ചര്‍ച്ചകള്‍ക്കുശേഷം രൂപംകൊള്ളുന്ന തീരുമാനങ്ങൾ ഏകകണ്‌ഠമാണ്.
യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്ന പ്രചാരണം തെറ്റാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.










0 comments