print edition ഉൗരാളുങ്കലിന് അംഗീകാരം നൽകിയത് ഉമ്മൻചാണ്ടി സർക്കാർ

ഉമ്മൻചാണ്ടി (ഇടത്), യുഡിഎഫ് സർക്കാർ 2016 ഫെബ്രുവരി 20ന് ഇറക്കിയ ഉത്തരവിൽനിന്ന് (വലത്)
തിരുവനന്തപുരം: ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിലാണെന്ന വ്യാജവാർത്ത പൊളിച്ച് രേഖകൾ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും നിരവധി കരാറുകൾ ഉൗരാളുങ്കലിനെ ഏൽപിച്ചതിന്റെ രേഖകളാണ് പുറത്ത് വന്നത്. ഉൗരാളുങ്കലിന് ടെൻഡറില്ലാതെ കരാർ നൽകി എന്നാണ് യുഡിഎഫിന്റെ ഏറ്റവും വലിയ ആരോപണമായിരുന്നത്.
ഇതേ ഊരാളുങ്കൽ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജൻസിയായി ആദ്യം നിശ്ചയിച്ചത് 2011–16ലെ ഉമ്മൻചാണ്ടി സർക്കാരാണ്. 2016-ൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ അക്രഡിറ്റഡ് ഏജൻസികളുടെ എണ്ണം പത്താക്കി. എന്നിട്ടും എൽഡിഎഫ് സർക്കാർ ഉൗരാളുങ്കലിന് വഴിവിട്ട് കരാർ നൽകിയെന്നാണ് ആരോപിക്കുന്നത്.
യുഡിഎഫ് അധികാരത്തിലിരിക്കെ രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിലെ വലിയഴീക്കൽ പാലം, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ ഫ്ലാഗ്ഷിപ് പദ്ധതിയായ നാടുകാണി – പരപ്പനങ്ങാടി റോഡുവികസനം, കെ സി ജോസഫ് കണ്ണൂരിലെ ചെറുപുഴ – വള്ളിത്തോട് ഹിൽ എന്നിവയുടെ നിർമാണം ഏൽപ്പിച്ചത് ഉൗരാളുങ്കലിനെയാണ്. കോഴിക്കോട് തൊണ്ടയാട് ഫ്ലൈ ഓവർ ഉൗരാളുങ്കലിന് നൽകിയത് മുൻ പൊതുമരാമത്ത് മന്ത്രി എം കെ മുനീറാണ്.
മുൻ സഹകരണമന്ത്രി സി എൻ ബാലകൃഷ്ണനാണ് സഹകരണഭവന്റെ നിർമാണം ഉൗരാളുങ്കലിന് നൽകിയത്. ചവറയിലെ ഐഐഐസി മന്ദിര നിർമാണം നൽകിയത് ഷിബു ബേബി ജോണാണ്.
പാലക്കാട് ബസ് സ്റ്റാൻഡിന്റെ എൻട്രൻസ് പ്ലാസ ഷാഫി പറമ്പിൽ ഏൽപ്പിച്ചതും ഉൗരാളുങ്കലിനെ. കേളകം പഞ്ചായത്തിലെ വളയംചാൽ - കരിയംകാപ്പ് സംരക്ഷണമതിൽ നിർമാണം സണ്ണി ജോസഫും ഏറനാട് നിയമസഭാമണ്ഡലത്തിലെ 37 സർക്കാർ സ്‌കൂളുകളിലെ 373 ക്ലാസ്‌മുറികളുടെയും 19 എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് മുറികളുടെയും നവീകരണം പി കെ ബഷീറും ഏൽപ്പിച്ചത് ഇൗ സ്ഥാപനത്തെയാണ്.










0 comments