കാട്ടാന വീണ്ടും ജനവാസമേഖലയിൽ

ചെങ്കരക്ക് സമീപം കപ്പത്തോട്ടത്തിൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നു
കോതമംഗലം
നാട്ടിലിറങ്ങി വിവിധ മേഖലകളിൽ പരിഭ്രാന്തി പരത്തുന്ന കാട്ടാനയെ ഉൾക്കാട്ടിലേക്ക് കയറ്റാൻ നടപടി എടുക്കാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ ജനരോക്ഷം ഉയരുന്നു. പഞ്ചായത്ത് അധികൃതരും എംഎൽഎയും വിഷയത്തിൽ ഇടപെടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
നാലുദിവസമായി ആന ജനവാസമേഖലയിൽ തന്പടിച്ചിട്ട്. ആദ്യം കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിലും പിന്നീട് വേട്ടാമ്പാറയിലും മാലിപ്പാറയിലും ചെങ്കര -ചെമ്മീൻകുത്ത് റോഡിലും രാപ്പകലില്ലാതെ ആനയെ നാട്ടുകാർ കാണുന്നുണ്ട്. ജനരോഷം ഉയരുമ്പോൾ വനാപാലകർ പാട്ടകൊട്ടി ആനയെ തുരത്തും. കോട്ടപ്പാറ പ്ലാന്‍റേഷനില്‍ നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. നിത്യേന ആനകള്‍ ജനവാസമേഖലകളിലിറങ്ങി കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടും കോട്ടപ്പടി- പിണ്ടിമന പഞ്ചായത്ത് ഭരണസമിതിയോ, വനം വകുപ്പോ നടപടികൾ സ്വീകരിക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
മുട്ടത്തുപാറ, വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ, ചെങ്കര ഭാഗത്ത് മേഖലയിൽ ഒറ്റക്കിറങ്ങുന്ന ഒരു പിടിയാനയാണ് ഇപ്പോള്‍ വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. മുട്ടത്തുപാറ ഗവ. യു പി സ്കൂളിനടുത്താണ് കാട്ടാന ഇറങ്ങുന്ന പ്രദേശം. ചെങ്കര -പൂച്ചകുത്ത് റോഡിൽ വെള്ളിയാഴ്ച സ്കൂൾ ബസിനും വിദ്യാർഥികൾക്കും ഭീഷണിയായി കാട്ടാന നിലയുറപ്പിച്ചിരുന്നു. വനാതിര്‍ത്തിയിലെ ഫെന്‍സിങ് അനായാസം മറികടക്കുന്ന ആനകളെ തടയാൻ ട്രഞ്ച് താഴ്‌ത്തണമെന്ന ആവശ്യം ജനപ്രതിനിധികൾ അവഗണിക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.










0 comments