മെട്രോ പദ്ധതിക്കായി മണ്ണിട്ട് നികത്തിയ പ്രദേശത്ത് വെള്ളക്കെട്ട്; ആശങ്കയുമായി നാട്ടുകാർ

തൃക്കാക്കര സഹകരണ ആശുപത്രിക്കുസമീപം മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി മണ്ണിട്ട് നികത്തുന്ന റവന്യുഭൂമിയിൽ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് മോട്ടോർപമ്പ് ഉപയോഗിച്ച് സീപോർട്ട്–എയർപോർട്ട് റോഡിലേക്ക് ഒഴുക്കുന്നു
കാക്കനാട്
തൃക്കാക്കര സഹകരണ ആശുപത്രിക്കുസമീപം മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി മണ്ണിട്ട് നികത്തുന്ന റവന്യുഭൂമിയിൽ മഴയെത്തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതായി പരാതി. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് മോട്ടോർപമ്പ് ഉപയോഗിച്ച് ചെളിവെള്ളം സീപോർട്ട്–എയർപോർട്ട് റോഡിലേക്ക് ഒഴുക്കിയത് ഗതാഗതതടസ്സത്തിനും യാത്രക്കാർക്ക് ബുദ്ധിമുട്ടിനും കാരണമായി.
നഗരസഭ ബസ്‌സ്റ്റാൻഡ്, മാലിന്യ സംസ്‌കരണകേന്ദ്രം, തൃക്കാക്കര സഹകരണ ആശുപത്രി എന്നിവയ്ക്കിടയിലുള്ള ആറേക്കർവരുന്ന താഴ്ന്നപ്രദേശമാണ് ആറുമാസമായി മെട്രോ പദ്ധതിക്കായി വരുന്ന മാലിന്യമണ്ണിട്ട് നികത്തുന്നത്. കാക്കനാട് ജങ്‌ഷനിലെയും കെബിപിഎസ് വളപ്പിലെയും മഴവെള്ളം ഇവിടേക്ക് ഒഴുകിയെത്തി കലുങ്കുകൾവഴിയും കാനകളിലൂടെയും കാളച്ചാൽ തോട്ടിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
എന്നാൽ, പ്രദേശം മണ്ണിട്ട് ഉയർത്തിയതോടെ മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂക്ഷമായതായി പ്രദേശവാസികൾ പറയുന്നു. ഇതേത്തുടർന്നാണ് സ്ഥലത്ത് കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് റോഡിലേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായതെന്നും അവർ പറഞ്ഞു.
തുടർച്ചയായി ചെളിവെള്ളം റോഡിലേക്ക് ഒഴുക്കുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സീപോർട്ട് റോഡിന്റെ പടിഞ്ഞാറൻഭാഗത്ത് മണ്ണിടിച്ചിൽസാധ്യത വർധിപ്പിക്കുമെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു. മഴവെള്ളം ഒഴുകിപ്പോകാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുകയും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുകയും വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.










0 comments