നഗരത്തിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്
അഞ്ചാം ദിവസം, ഒടുവിൽ മുഖ്യപ്രതി പിടിയിൽ

അക്ബർ അലി
കൊച്ചി
കൊച്ചി നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികളെ അതിക്രൂരമായി വളഞ്ഞിട്ടാക്രമിച്ച കേസിൽ അഞ്ചുദിവസം കഴിഞ്ഞ് മുഖ്യപ്രതി പിടിയിൽ. മുഖ്യപ്രതിയും സെക്‌സ് റാക്കറ്റ് കണ്ണിയുമായ പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ പി അക്‌ബർ അലി (29)യെയാണ് നോർത്ത് പൊലീസ് ചെർപ്പുളശ്ശേരിയിൽ നിന്ന് പിടികൂടിയത്.
ചെർപ്പുളശ്ശേരി പൊലീസ് സ്‌റ്റേഷനിലെത്തിച്ച അക്‌ബർ അലിയെ വിശദമായി ചോദ്യം ചെയ്‌തു. രാത്രിയോടെ ഇയാളെ നോർത്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
മറ്റ് രണ്ട് പ്രതികളായ യുവതികളെ വഴിയിൽ ഇറക്കി വിട്ടെന്നാണ് ഇയാൾ പറഞ്ഞത്. ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യുവതികൾ ഉൾപ്പെടെ ആറ് പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരം അക്‌ബർ അലിയ്‌ക്ക് അറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. നോർത്ത് പ്രിൻസിപ്പൽ എസ്‌ഐ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.
ചൊവ്വ പുലർച്ചെ 4.30ന് കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് രണ്ട് സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘം വിദ്യാർഥിനികളെ ആക്രമിച്ചത്. അക്‌ബർ അലി തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന നിഗമനത്തിൽ അന്വേഷകസംഘത്തെ അയച്ചിരുന്നു. പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവർ റിമാൻഡിലാണ്. അക്‌ബർ അലി കണ്ണിയായ സെക്‌സ് റാക്കറ്റിലേക്കുള്ള അന്വേഷണവും ഇതിനൊപ്പം നടക്കുന്നുണ്ട്.









0 comments