മെട്രോ നിര്‍മാണം
കുടിവെള്ളക്കുഴൽ പൊട്ടി ജലവിതരണം മുടങ്ങി

പടമുകൾ ജങ്ഷനിൽ പൈലിങ്ങിനിടെ തകർന്ന കുടിവെള്ളക്കുഴലിന്റെ ഭാഗങ്ങൾ സിപിഐ എം ലോക്കൽ സെക്രട്ടറി സി പി സാജലിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു
കാക്കനാട്
പടമുകൾ ജങ്ഷനിൽ മെട്രോ റെയില്‍ നിർമാണത്തിനിടെ കുടിവെള്ളക്കുഴൽ പൊട്ടി ജലവിതരണം മുടങ്ങി. അറ്റകുറ്റപ്പണി നടത്തി, ഉച്ചയോടെ ജലവിതരണം പുനഃസ്ഥാപിച്ചു. പടമുകൾ റേഷൻകടയ്‌ക്കുമുന്നിൽ പൈലിങ് നടക്കുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് തിങ്കള്‍ വെളുപ്പിന് നാലിന് കുടിവെള്ളക്കുഴൽ പൊട്ടിയത്. റോഡിന്റെ നടുഭാഗത്തുകൂടി പോകുന്ന കാലപ്പഴക്കംചെന്ന 250 എംഎം കുഴലാണ് തകർന്നത്.
റോഡിലൂടെ വെള്ളം ഒഴുകി പാഴാകുന്നതുകണ്ട് പ്രഭാതസവാരിക്കിറങ്ങിയവരാണ് ജലഅതോറിറ്റിയെ വിവരം അറിയിച്ചത്. തുടർന്ന്, പടമുകൾ ഭാഗത്തേക്കുള്ള പമ്പിങ് നിർത്തി. ഇതേത്തുടർന്ന് തൃക്കാക്കര പടിഞ്ഞാറൻ മേഖലയിലെ എട്ടോളം വാർഡുകളിൽ രാവിലെ കുടിവെള്ളവിതരണം മുടങ്ങി.
വാർഡ് കൗൺസിലർ സുബൈദ റസാക്ക്, സിപിഐ എം തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി സാജൽ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജല അതോറിറ്റി അധികൃതരെത്തി പകൽ രണ്ടിന് തകരാർ പരിഹരിച്ച് ജലവിതരണം പുനരാരംഭിച്ചു.
മെട്രോ നിർമാണംമൂലം പടമുകൾ, കമ്പിവേലി, വാഴക്കാല പ്രദേശങ്ങളിൽ തുടർച്ചയായി കുടിവെള്ളക്കുഴൽ പൊട്ടി ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെടുന്നതായി നാട്ടുകാരുടെ പരാതികളെത്തുടർന്ന് ചൊവ്വാഴ്ച കെഎംആർഎൽ, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്തയോഗം കലൂരിൽ ചേരാൻ തീരുമാനിച്ചു.










0 comments