ഓട നിറഞ്ഞ് വീട്ടിലേക്ക് മാലിന്യമൊഴുകുന്നതായി പരാതി

മൂവാറ്റുപുഴ ബാപ്പുജി റോഡിലെ ഓട നിറഞ്ഞ് കണ്ടമംഗലത്ത് അമ്മിണിയുടെ വീട്ടിലേക്ക് മലിനജലം ഒഴുകുന്നു
മൂവാറ്റുപുഴ
ഓട നിറഞ്ഞ് വീട്ടിലേക്ക് മലിനജലം ഒഴുകിയെത്തുന്നതായി നഗരസഭയ്‌ക്ക് പരാതി നൽകി വീട്ടമ്മ. ബാപ്പുജി റോഡ് കണ്ടമംഗലത്ത് എസ് അമ്മിണിയാണ് നഗരസഭയ്ക്ക് പരാതി നൽകിയത്. അനധികൃത സ്ലാബ് നിർമാണം പൊളിച്ചുമാറ്റാൻ തയ്യാറാകാത്തതാണ് വീട്ടിൽ മലിനജലം ഒഴുകിയെത്താൻ കാരണമെന്ന് പട്ടികജാതി കുടുംബാംഗമായ അമ്മിണി പറയുന്നു. നഗരസഭ ആരോഗ്യവിഭാഗവും പൊതുമരാമത്ത് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. വീടിന്റെ മുറ്റത്ത് മലിനജലം കെട്ടിക്കിടന്ന് അത് മുറികളിലേക്കും വ്യാപിക്കുകയാണ്.
രോഗിയായ തനിക്ക് വീട്ടിൽ താമസിക്കാനാകാത്ത സ്ഥിതിയാണെന്ന് അമ്മിണി പറയുന്നു. കഴിഞ്ഞദിവസം ചേർന്ന വാർഡ്‌സഭയിലും വിഷയം അവതരിപ്പിച്ചെങ്കിലും തീരുമാനമെടുത്തില്ല.
എംസി റോഡ് അരികിൽനിന്നും 130 കവല ഭാഗത്തുനിന്നുമുള്ള തോടുകളിലെ വെള്ളം ബാപ്പുജി റോഡിലെ ഓടയിലൂടെ ഒഴുകി പേട്ടഭാഗത്തെ മണ്ണാങ്കടവ് തോട്ടിലേക്കാണ് എത്തുന്നത്. ബാപ്പുജി റോഡിലെ അനധികൃത നിർമാണംമൂലം ശുചിമുറിമാലിന്യങ്ങൾ ഉൾപ്പെടെ കെട്ടിക്കിടന്ന് അമ്മിണിയുടെ വീടിന് ഭീഷണിയാകുന്നു. ഓടയിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റി മലിനജലം ഒഴുക്കിക്കളഞ്ഞില്ലെങ്കിൽ നഗരസഭയ്ക്കുമുന്നിൽ സമരം നടത്തുമെന്ന് അമ്മിണി പറഞ്ഞു.










0 comments