കളമശേരി നഗരസഭയോട് നാട്ടുകാർ; എൻഎഡിയിലും കാമറയുമായി ചെല്ലുമൊ?

എൻഎഡി റോഡിൽ മാലിന്യം തള്ളിയനിലയിൽ
കളമശേരി
എൻഎഡി ഭുമിയിലും റോഡിലും വ്യാപകമായി മാലിന്യം തള്ളുന്നതിനോട് കണ്ണടയ്‌ക്കുന്ന നഗരസഭയോട് ‘എന്തേ എൻഎഡിയിലേക്ക് കാമറയുമായി പോകുന്നില്ലേ' എന്ന് നാട്ടുകാരുടെ ചോദ്യം. കഴിഞ്ഞദിവസം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാലിന്യം കൈകാര്യം ചെയ്തതിൽ വീഴ്ചയാരോപിച്ച് വീഡിയോ കാമറയുമായി രണ്ട് ഉദ്യോഗസ്ഥരെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിലേക്ക് അയച്ച സാഹചര്യത്തിലാണ് നാട്ടുകാരുടെ ചോദ്യം.
എൻഎഡി റോഡ് ‘അംഗീകൃത’ മാലിന്യം വലിച്ചെറിയൽ കേന്ദ്രംപോലെയാണ് നിലവിൽ. പലതവണ വാഹനത്തിൽ ലോഡുകണക്കിന് മാലിന്യം തള്ളുന്നത് നാട്ടുകാർ പിടികൂടി നഗരസഭയെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും വണ്ടി പിടിച്ചെടുക്കൽപോലുള്ള നടപടി സ്വീകരിക്കാതെ നാമമാത്ര പിഴ ചുമത്തുകയാണ് പതിവ്. സ്ഥാപനത്തിന്റെ കൈവശഭൂമിയിൽ മാലിന്യം തള്ളുന്നതിനെതിരെ ഒരു നോട്ടീസ് കൊടുത്തുപോലും പ്രതിരോധവകുപ്പിനെ അലോസരപ്പെടുത്താൻ യുഡിഎഫ് ഭരണം തയ്യാറുമല്ല.
ദിവസവും ആയിരങ്ങൾ ചികിത്സതേടിയെത്തുന്ന മെഡിക്കൽ കോളേജിനെ അപകീർത്തിപ്പെടുത്താനും അതുവഴി സർക്കാരിനെ കുറ്റപ്പെടുത്താനുമാണ് നഗരസഭാ ഭരണക്കാരുടെ നീക്കം.
മെഡിക്കൽ കോളേജിൽ മാതൃശിശു -സുപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ക്യാമ്പസ് ശുചീകരിച്ചപ്പോൾ ലഭിച്ച മാലിന്യം കൈകാര്യം ചെയ്തതിൽ വീഴ്ച ആരോപിച്ചാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെത്തി സൂപ്രണ്ടിനെ പ്രകോപിപ്പിച്ച് വീഡിയോ പിടിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് അവർ പിന്തിരിഞ്ഞത്.
ഇത്ര ‘കാര്യക്ഷമത' കാണിക്കുന്ന നഗരസഭ എന്തുകൊണ്ടാണ് എൻഎഡിയിലെ മാലിന്യം തള്ളൽ കാണാതിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം.










0 comments