കോതമംഗലം നഗരസഭ
നഗരം നാറുന്നു; മാലിന്യനീക്കം അവതാളത്തിൽ

തങ്കളം ബൈപ്പാസിലെ മാലിന്യക്കൂമ്പാരം
കോതമംഗലം
യുഡിഎഫ് നേതൃത്വത്തിലുള്ള കോതമംഗലം നഗരസഭയിൽ പൊതുനിരത്തുകളിൽ മാലിന്യം നിറഞ്ഞ് ജനജീവിതം ദുസ്സഹമാകുന്നു. വിവിധ റോഡുകൾക്ക് സമീപവും കുരൂർ തോട്ടിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ദുർഗന്ധം വമിക്കുന്നു.
നിരവധിപേർ പ്രഭാത സവാരി നടത്തുന്ന തങ്കളം ബൈപാസ് കവലയിലെ എക്‌സൈസ് റേഞ്ച് ഓഫീസിന് മുന്നിലാണ് മാലിന്യ കൂമ്പാരം. നഗരസഭ ആരോഗ്യ വിഭാഗം മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. അഴുക്കുചാലുകളിലെ മാലിന്യക്കെട്ടുകളും നഗരത്തിൽ പകർച്ചവ്യാധി ഭീതി പരത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കോതമംഗലത്ത് ഡങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവ ബാധിച്ച് ഇതുവരെ ആറുപേർക്കാണ് ജീവൻ നഷ്‌ടമായത്. നഗരസഭ ഭരണസമിതി ഇതൊന്നും ശ്രദ്ധിക്കാതെ ഓഫീസുകൾ ശീതീകരിക്കുന്ന തിരക്കിലാണെന്ന ആക്ഷേപമുയർന്നു കഴിഞ്ഞു.
പകർച്ചപ്പനി വ്യാപകമായിട്ടും പ്രതിരോധ സംവിധാനങ്ങളോ ബോധവൽക്കരണ നടപടികളോ നഗരസഭ സ്വീകരിക്കുന്നില്ല. ദിവസവും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന താലൂക്കാശുപത്രിയിൽ രാത്രി വെളിച്ചമില്ല. അത്യാഹിത വിഭാഗത്തിലെങ്കിലും ഒരു ഇൻവർട്ടറോ ജനറേറ്ററോ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. യുഡിഎഫ് ഭരണസമിതി നിലവിൽ വന്നിട്ട് ഇതുവരെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിലും ആക്ഷേപമുയർന്നിട്ടുണ്ട്.










0 comments