print edition കേരളത്തെ തഴഞ്ഞ് കേന്ദ്രം; എതിർക്കില്ല, മിണ്ടില്ല

വി ഡി സതീശൻ

സി കെ ദിനേശ്
Published on Aug 06, 2026, 02:07 AM | 1 min read
തിരുവനന്തപുരം : കേരളത്തിന് പദ്ധതികളില്ലെന്ന് കേന്ദ്രം തുറന്നടിച്ചിട്ടും പ്രതികരിക്കാതെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും. ‘ഒക്കച്ചങ്ങായി’ ആയതിനാൽ ബിജെപിക്കെതിരെ ശബ്‌ദിക്കില്ലെന്ന നിലപാട് സംസ്ഥാനത്തെ അവഗണിക്കാൻ കേന്ദ്രസർക്കാരിനും സഹായകമായി. അതിവേഗ പാത, കഞ്ചിക്കോട് കോച്ച് ഫാക്‌ടറി എന്നിവയുമായി മുന്നോട്ടുപോകില്ലെന്ന് കഴിഞ്ഞദിവസം റെയിൽവേമന്ത്രി പാർലമെന്റിൽ അറിയിച്ചു. എയിംസ് അനുവദിക്കുന്നതും കണ്ടറിയണം. അതിവേഗ പാതയ്‌ക്കുപകരം മൂന്ന്, നാല് പാതകളുമില്ല. തിരക്കേറിയ എറണാകുളം–ഷൊർണൂർ മൂന്നാംപാതയും ത്രിശങ്കുവിലാണ്.
യുഡിഎഫ് ഘടകകക്ഷികളോ മുഖ്യമന്ത്രിയോ ഒന്നുമറിയാത്ത ഭാവത്തിലാണ്. കോച്ച് ഫാക്‌ടറിയെക്കുറിച്ച് വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് ‘അതൊക്കെ 2022ലേതന്നെ ഉപേക്ഷിച്ച പദ്ധതിയല്ലേ’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ മുതൽ ബിജെപി ഡീൽ വെളിപ്പെട്ടതാണ്. പിഎം ശ്രീ, കരിമണൽ ഖനനം, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികളിലും പ്ലീഡർമാരുടെ നിയമനത്തിലും അത് തെളിഞ്ഞു. എൽഡിഎഫ് ഭരിക്കുന്പോൾ വികസന പദ്ധതികൾക്കുവേണ്ടി കേന്ദ്രത്തിൽ നിരന്തര സമ്മർദം ചെലുത്തിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലും ഡൽഹിയിലും സമരം നടത്തി. അതത് ഘട്ടങ്ങളിൽ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ടു. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് അനുവദിച്ചിട്ടും കേരളത്തിനില്ലായിരുന്നു. നിരന്തരം ബന്ധപ്പെട്ടും പരാതി കൊടുത്ത ശേഷമാണ് ആദ്യ വന്ദേഭാരത് അനുവദിച്ചത്. സിൽവർലൈൻ അല്ലെങ്കിൽ അതിവേഗ പാത, ശബരിപാത, മൂന്നും നാലും പാതകൾ, പുതിയ പാസഞ്ചറുകൾ, കോച്ച് ഫാക്‌ടറി തുടങ്ങിയ ആവശ്യങ്ങൾക്കുമാത്രം എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി 25 തവണയിലേറെ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു.










0 comments