print edition അനുനയ നീക്കം പാളുന്നു; അമിത് ഷാ മറുപടി പറയുംവരെ സഭയിൽ പ്രക്ഷോഭം

അമിത്‌ഷാ
ന്യൂഡൽഹി : ജന്തർമന്തർ നരനായാട്ടിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വിശദീകരണവും അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ചർച്ചയും ഉണ്ടാകുംവരെ പാർലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷം. വർഷകാലസമ്മേളനം തുടർച്ചയായി മുടങ്ങിയതോടെ അനുനയനീക്കവുമായി പാർലമെന്ററി മന്ത്രി കിരൺ റിജിജു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു. പ്രക്ഷോഭം തുടരുമെന്ന് രാഹുൽ അറിയിച്ചു.
പിന്നാലെ സ്‌പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ റിജിജു കണ്ടു. സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവിനെയും മറ്റും വരുംദിവസങ്ങളിൽ കാണും. ബുധനാഴ്‌ചയും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ഇതിനിടെ ‘ബാങ്കേഴ്‌സ് ബുക്ക്‌സ് എവിഡെൻസ് ബിൽ’ ലോക്‌സഭയിൽ ചർച്ച കൂടാതെ പാസാക്കി. സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗബലം 34ൽ നിന്ന് 38 ആക്കുന്ന ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം വാക്കൗട്ട് നടത്തി. ബുധനാഴ്‌ച സഭാനടപടി തുടങ്ങുംമുന്പ് പ്രതിപക്ഷാംഗങ്ങൾ മകർദ്വാർ കവാടത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.
പ്രത്യേക സമ്മേളനത്തിന് നീക്കം
മണ്ഡല പുനർനിർണയത്തിന് ശേഷം വനിതാസംവരണം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും കൊണ്ടുവരാനും നീക്കം. ഇതിന് മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. 16നോ 17നോ സമ്മേളനം ചേരുന്നതിൽ പ്രതിപക്ഷ പ്രതികരണം തേടി. ബജറ്റ് സമ്മേളനത്തിന് പിന്നാലെ വിളിച്ച പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.
തൃണമൂൽ കോൺഗ്രസിനെയും ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തെയും പിളർത്തി നിരവധി എംപിമാരെ എൻഡിഎയിലേക്ക് എത്തിച്ചതും ഇന്ത്യാകൂട്ടായ്‌മയിൽനിന്ന് ഡിഎംകെ വിട്ടുനിൽക്കുന്നതും ബിൽ പാസാക്കാൻ അനുകൂല സാഹചര്യം സൃഷ്‌ടിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ബിൽ അവതരിപ്പിക്കുന്പോൾ വിട്ടുനിന്ന് സഹകരിക്കണമെന്നാണ് ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എൻസിപി ശരത്പവാർ പക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാനും ശ്രമമുണ്ട്.










0 comments