മാലിന്യം കുറുന്തലക്കോട്ട് ചിറയിലേക്ക്; കണ്ണുതുറക്കാതെ പഞ്ചായത്ത്

നെടുമ്പാശേരി കുറുന്തലക്കോട്ടുചിറ
നെടുമ്പാശേരി
അത്താണി ജങ്‌ഷനിലെ ഹോട്ടലുകളിൽനിന്ന് കുറുന്തലക്കോട്ട് ചിറയിലേക്ക് വലിയതോതിൽ മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ നെടുമ്പാശേരി പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് ചിറ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ദേശീയപാതയ്‌ക്കരികിലെ കാനവഴി രാത്രികളിൽ കക്കൂസ് മാലിന്യമടക്കം ചിറയിൽ തള്ളുന്നുണ്ട്. കക്കൂസ് മാലിന്യം തള്ളുന്നത് തടയാൻ കാമറ സ്ഥാപിക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം നടപ്പായിട്ടില്ല.
പഞ്ചായത്തിലെ 16, 18 വാർഡുകളായ നെടുമ്പാശേരി, അത്താണി ടൗൺ എന്നിവിടങ്ങളിലെ അറുന്നൂറോളം വീടുകളുടെ കുടിവെള്ള സ്രോതസ്സാണ് ചിറ. മാലിന്യം കലർന്നാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അടിയന്തരമായി പുല്ലും പായലും വാരി ചിറ വൃത്തിയാക്കണം. ചിറയിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ ചൊവ്വര ഇറിഗേഷനിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ചിറയിലെത്തിക്കാൻ നടപടി ഉണ്ടാകണം. പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ പകൽസമയത്ത് ഹോട്ടലുകൾക്ക് മുന്നിലെ കാനയുടെ സ്ലാബുകൾ മാറ്റി പരിശോധിക്കണം. പാലിയ പാടത്തേക്ക് എരുമത്തോട് വഴി മാലിന്യം ഒഴുക്കുന്നത് അടിയന്തരമായി തടയണമെന്നും സമിതി ആവശ്യപ്പെട്ടു.
ഐശ്വര്യനഗർ, ശാന്തിനഗർ, നെടുമ്പാശേരി, അത്താണി ടൗൺ എന്നീ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെട്ട ചിറ സംരക്ഷണസമിതി ഈ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത്, ആരോഗ്യവകുപ്പ്, കലക്ടർ എന്നിവർക്ക് നിവേദനം നൽകും.










0 comments