കർഷകരെ കൈയൊഴിഞ്ഞ് സർക്കാർ
വിള ഇൻഷുറൻസ് പദ്ധതിയിൽ 1.21 കോടി കുടിശ്ശിക

കൊച്ചി
വിളകൾക്കുണ്ടാകുന്ന നഷ്ടം നികത്തി കർഷകർക്ക് ആശ്വാസമാകേണ്ട വിള ഇൻഷുറൻസ് പദ്ധതിയിൽ സഹായം നൽകാതെ സർക്കാർ. വിവിധ കാലങ്ങളിലെ കുടിശ്ശികയായി 1,21,66,475 രൂപ (1.21 കോടി) കർഷകർക്ക് നൽകാനുണ്ട്.
കേന്ദ്രവും–സംസ്ഥാനവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലാണ് സർക്കാരുകളുടെ അനാസ്ഥയിൽ സഹായം മുടങ്ങിയത്. ജില്ലയിൽ 37,545 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായുള്ളത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫെബ്രുവരിയിൽ അവസാനമായി സഹായം അനുവദിച്ചിരുന്നു. കർഷകർക്ക് ആശ്വാസമായി എൽഡിഎഫ് സർക്കാർ പദ്ധതി വിപുലീകരിച്ച് 13 വിളകളെക്കൂടി ഉൾപ്പെടുത്തി. പുതിയ സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുന്പോഴും തുക അനുവദിച്ചിട്ടില്ല.
വെള്ളപ്പൊക്കം, വരൾച്ച, ശക്തമായ കാറ്റ്, മണ്ണിടിച്ചിൽ, വന്യജീവി ആക്രമണം, ഇടിമിന്നൽ, കാട്ടുതീ എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടത്തിന് പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നത്. നെല്ല്, കവുങ്ങ്, തെങ്ങ്, വാഴ, റബർ ഉൾപ്പടെ 40ഓളം കാർഷിക വിളകൾക്കാണ് പരിരക്ഷ ലഭിക്കുക. വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റംബുട്ടാൻ, പേര, പാഷൻ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയ്ക്കും മാവുകളിലെ കീടബാധയ്‌ക്കും നഷ്ടപരിഹാരമുണ്ട്. കൃഷി ഭവനുകൾവഴി നടപ്പാക്കുന്ന പദ്ധതിയിൽ പ്രീമിയം തുകയുടെ ചെറിയൊരു വിഹിതം കർഷകനും ബാക്കി തുക കേന്ദ്ര–സംസ്ഥാന സർക്കാരുമാണ് നൽകുന്നത്.











0 comments