നാടകകലാകാരൻ ഉണ്ണി പൂണിത്തുറ അന്തരിച്ചു

കൊച്ചി
നാടകകലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഉണ്ണി പൂണിത്തുറ (61) അന്തരിച്ചു. ഹൃദ്‌രോഗത്തെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വസതിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ സംസ്‌കാരത്തിനുശേഷം അനുശോചന യോഗവും ചേർന്നു.
പ്രമുഖ നാടകകാരൻ ജോസ് ചിറമ്മലിന് കീഴിലായിരുന്നു നാടകപരിശീലനം. തുടർന്ന് നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. നിരവധി വേഷങ്ങളിലും അരങ്ങിലെത്തി. ‘നമുക്ക് നഷ്ടപ്പെട്ട ചിറകുകൾ’ ആണ് ആദ്യമായി സംവിധാനംചെയ്‌തത്. തുടർന്ന് ബഷീർകൃതികളെ ആസ്‌പദമാക്കി ഇമ്മിണി ബല്യ ഒന്ന്, പി എം താജിന്റെ രാവുണ്ണി, വി കെ പ്രഭാകരന്റെ കൊറ, രാജു അടാട്ടിന്റെ ചെന്പകരാമൻ, കെ എം മനാഫിന്റെ രാത്രി, മഹാശ്വേതാദേവിയുടെ രുദാലിയെ അവലംബിച്ച് കണ്ണാക്ക് മുത്തി, സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല, മഞ്ജുള പത്മനാഭന്റെ സ്‌കിറ്റൻ, എ ശാന്തകുമാറിന്റെ കൂവാഗം, സ്വയം രചന നിർവഹിച്ച പ്രതി, വൈക്കം സത്യഗ്രഹം എന്ന പേരിൽ വൈക്കം എം കെ ഷിബുവിന്റെ വിളംബരക്കാരൻ എന്നീ നാടകങ്ങൾ സംവിധാനം ചെയ്‌തു. ഡോ. ചന്ദ്രഹാസന്റെ മാക്‌ബത്ത് നാടകത്തിൽ മാക്‌ബത്തായി വേഷമിട്ടു.
ജേസി ഫൗണ്ടേഷൻ അവാർഡ്, ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം അവാർഡ്, ആക്ട് കൊച്ചി - തിയറ്റർ പേഴ്സൺ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. പൂണിത്തുറ തറവാതുക്കൽ പരേതരായ കുഞ്ഞൻ–കുമാരി ദമ്പതികളുടെ മകനാണ്. സഹോദരൻ: സതീശൻ.










0 comments