പതറാതെ കുഞ്ഞുണ്ണിക്കര സ്‌കൂബ ടീം

ആലുവ
നാടിന്റെയാകെ പ്രതീക്ഷ ചുമലേറ്റിയാണ് ആലുവ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര (യുകെ) സ്കൂബ ടീം കല്യാണിയെ തിരഞ്ഞ് ചാലക്കുടി പുഴയിലിറങ്ങിയത്. തോരാമഴയത്ത് തിങ്കളാഴ്ച അർധരാത്രിയോടെ പുഴയിലിറങ്ങിയ ഒമ്പതംഗസംഘം നാല് റൗണ്ട് വിശ്രമമില്ലാതെ തിരഞ്ഞു. ചൊവ്വ പുലർച്ചെ 2.20ന് പുഴയുടെ 36 അടി ആഴത്തിൽനിന്ന് കല്യാണിയുടെ ചേതനയറ്റ ശരീരം കൈകളിൽ കോരിയെടുത്ത് കരയ്‌ക്കണഞ്ഞു. പുഴയുടെ അടിത്തട്ടിൽ വലിയ മരത്തിനുസമീപം മണലിലാണ് മൃതദേഹം കിടന്നിരുന്നത്.
തിങ്കളാഴ്ച അർധരാത്രി ആലുവ ഡിവൈഎസ്‌പി ടി ആർ രാജേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്കൂബ ടീം സ്ഥലത്തെത്തിയത്. കുട്ടിയുടെ അമ്മ നൽകിയ വിവരമനുസരിച്ച് കുട്ടിയെ ഉപേക്ഷിച്ച സ്ഥലം പൊലീസ് നിർണയിച്ചിരുന്നു. അമ്മ പാലത്തിൽ സഞ്ചരിച്ച സമയത്തിന്റെ ദൈർഘ്യം കണക്കാക്കിയാണ് സ്ഥലം മനസ്സിലാക്കിയത്. വഞ്ചിയുപയോഗിച്ച് പുഴയിൽ തിരച്ചിൽ ആരംഭിച്ചു. നാല് റൗണ്ട് തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും രാത്രിതന്നെ മൃതദേഹം കണ്ടെത്താനായത് ആശ്വാസമായെന്ന് സ്കൂബ ടീം അംഗങ്ങൾ പറഞ്ഞു.
നിയാസ് കപ്പൂരിയാണ് ടീം കോ–-ഓർഡിനേറ്റർ, ക്യാപ്റ്റൻ അൻസാരി ചാലിയേലി, നൗഷാദ് കരിമ്പേലി, സുധീർ ബുഹാരി, ലത്തീഫ് ചക്കാലക്കുഴി, ഷമീർ കുറുപ്പത്ത്, യഹിയ കപ്പൂരി, കെ ബി റഫീക്ക്, ആദിൽ കരിമ്പേലി എന്നിവരാണ് മറ്റംഗങ്ങൾ. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്ക് സഹായകരമാകുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ് യുകെ സ്കൂബ ടീം. വയനാട് ദുരന്തത്തെ തുടർന്ന് പുഴയിൽ തിരച്ചിലിന് യുകെ സ്കൂബ ടീം ഉണ്ടായിരുന്നു.










0 comments