പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി യൂണിയൻ
ഓണക്കാലത്തും സമാശ്വാസ തുക നൽകിയില്ല

കൊച്ചി
ട്രോളിങ് സമയത്ത് കാലങ്ങളായി നല്‍കിവന്നിരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി തുക സർക്കാർ മുടക്കിയതിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു). സംസ്ഥാനത്ത് 1.47 ലക്ഷം തൊഴിലാളികള്‍ക്കായി 82 കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. മേയ് മുതല്‍ ജൂലൈവരെ മൂന്നുഗഡുക്കളായി 4500 രൂപയാണ് നല്‍കിയിരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം 1500 രൂപവീതമാണ്. ഗുണഭോക്താക്കളുടെ വിഹിതം 1500 രൂപയും. കടലില്‍ പോകുന്നവർക്ക് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലുമാണ് തുക വിതരണം ചെയ്യുന്നത്.
ഓണക്കാലത്ത് രണ്ടാം ഗഡുവെങ്കിലും കിട്ടുമെന്ന് മത്സ്യത്തൊഴിലാളികൾ കരുതി. മോശം കാലാവസ്ഥയും കപ്പല്‍ അപകടങ്ങളും കാരണം, മീന്‍പിടിത്തം നടന്ന ദിവസങ്ങള്‍ ഇക്കുറി കുറവായിരുന്നു. ഒപ്പം ട്രോളിങ് നിരോധനവും. തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്പോൾ സമാശ്വാസത്തുക മുടക്കുന്നത് ന്യായീകരിക്കാനാകില്ല. ഓണക്കാലത്ത് മത്സ്യത്തൊഴിലാളികളെ സർക്കാർ പട്ടിണിക്കിട്ടത് പ്രതിഷേധാർഹമാണെന്നും ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി പറഞ്ഞു.










0 comments