ad
Deshabhimani

'ട്രേഡെക്സ് കേരള 2026' ഫെബ്രുവരി 17, 18 തീയതികളിൽ കൊച്ചിയിൽ; ലോഗോ പ്രകാശനം ചെയ്തു

msme.jpg

ഇൻ്റർനാഷണൽ ബയർ സെല്ലർ മീറ്റ്-ട്രേഡെക്സ് കേരള 2026 ലോഗോ മന്ത്രി പി രാജീവ് പ്രകാശനം ചെയ്യുന്നു. വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണുരാജ് ഐഎഎസ്, ജോയിൻ്റ് ഡയറക്ടർ പി പ്രേംരാജ്, ഡെപ്യൂട്ടി ഡയറക്ടർ എം ഷബീർ, അസിസ്റ്റൻ്റ് ഡയറക്ടർ എം എസ് മോഹൻ കുമാർ, കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ജെ എസ് കിരൺ നാഥ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Jan 20, 2026, 08:37 PM | 2 min read

കൊച്ചി : കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്യതകൾ വർധിപ്പിക്കാനും അവസരമൊരുക്കുന്ന ഇൻ്റർനാഷണൽ ബയർ സെല്ലർ മീറ്റ്-ട്രേഡെക്സ് കേരള 2026 ഫെബ്രുവരി 17, 18 തീയതികളിൽ കൊച്ചിയിൽ നടക്കും. ഇതിന്റെ ഭാഗമായി ട്രേഡെക്സ് കേരള 2026 ലോഗോ, നിയമം വ്യവസായം കയർ വകുപ്പ് മന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു.


കേരളത്തിന്റെ ഉത്പന്നങ്ങളെയും സംരംഭകരെയും ആഗോള വിപണിയിൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നതിനുള്ള നിർണായക വേദിയായി ട്രേഡെക്സ് കേരള 2026 മാറും. മുന്നൂറോളം സംരംഭകർക്ക് മുപ്പതിലധികം അന്താരാഷ്ട്ര ബയർമാരുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുകയും, വെറുമൊരു കൂടിക്കാഴ്ച എന്നതിലുപരി, എക്സ്പോർട്ട് ഓർഡറുകളും ധാരണാപത്രങ്ങളും വഴി കേരളത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യും. നിതി ആയോഗിൻ്റെ പട്ടിക പ്രകാരം കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കേരളം 19ൽ നിന്നും 11ാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ഈ സാധ്യതയും നമുക്ക് പ്രയോജനപ്പെടുത്താനാകും- മന്ത്രി പി രാജീവ് പറഞ്ഞു.


വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനും സംയുക്തമായാണ് ട്രേഡെക്സ് കേരള 2026 സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ബയർമാരെയും വ്യവസായ പ്രതിനിധികളെയും കേരളത്തിലേക്ക് എത്തിച്ച്, പ്രാദേശിക സംരംഭകർക്ക് നേരിട്ടുള്ള ബിസിനസ്സ് ചർച്ചകൾ നടത്തുന്നതിനുള്ള വേദിയാണ് ഇത്. മുന്നൂറിലധികം സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകരും മുപ്പതിലേറെ അന്താരാഷ്ട്ര ബയർമാരും വ്യവസായ പ്രതിനിധികളും പരിപാടിയിൽ പങ്കാളികളാകും. വനിതാ സംരംഭകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, വ്യവസായികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ നിന്നുള്ള സംരംഭകർക്ക് പ്രത്യേക പരിഗണനയും നൽകും. ഇടനിലക്കാരില്ലാതെ, അന്താരാഷ്ട്ര ബയർമാരുമായി നേരിട്ട് ബിസിനസ്സ് ചർച്ചകൾ നടത്താനും കയറ്റുമതി കരാറുകളിൽ ഒപ്പിടാനും നമ്മുടെ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകർക്ക് ട്രേഡെക്സ് കേരള 2026 വഴി സാധ്യമാകുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണുരാജ് ഐഎഎസ് വ്യക്തമാക്കി.


കേരള ബ്രാൻഡ് (നന്മ) പദ്ധതിയുടെ ഭാഗമായാണ് ട്രേഡെക്സ് കേരള 2026 ഒരുങ്ങുന്നത്. കേരളത്തിന്റെ കൈയൊപ്പുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഗുണമേന്മയുടെയും ധാർമികതയുടെയും സുസ്ഥിരതയുടെയും അംഗീകാരം നൽകുന്ന കേരള ബ്രാൻഡ്, ഉത്പാദകർക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. കേരളത്തിന്റെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉയർന്ന മൂല്യവും ലോകവ്യാപകമായ വിശ്വാസയോഗ്യതയും നൽകുന്ന ഈ ഉദ്യമത്തിലേക്കുള്ള പ്രസക്തമായ ചുവടുവെപ്പാണ് ട്രേഡെക്സ്. ഇതിന്റെ ഭാഗമായി സംരംഭകരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഉത്പന്നങ്ങളുടെ ബ്രാൻഡിങ്, പാക്കേജിങ്, എക്സ്പോർട്ട് സ്റ്റാൻഡേർഡുകൾ, ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനവും, ബി 2 ബി പിച്ചിങ് സംബന്ധിച്ച വ്യക്തിഗത മാർഗ്ഗനിർദ്ദേശ സെഷനുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത സംരംഭകർക്ക് അന്താരാഷ്ട്ര പ്രതിനിധികളുമായി പ്രാഥമിക ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാക്കും.


കാർഷിക–ഭക്ഷ്യ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറൈൻ–സീഫുഡ് ഉത്പന്നങ്ങൾ, ചായ–കാപ്പി ഉത്പന്നങ്ങൾ, ഹോം ഫർണിഷിംഗ് & ഇന്റീരിയർ ഉത്പന്നങ്ങൾ, കയർ, കൈത്തറി, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, റബ്ബർ, പിവിസി ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ സംരംഭകർക്ക് പങ്കെടുക്കാം. ട്രേഡെക്സ് കേരള 2026ൽ രജിസ്റ്റർ ചെയ്യുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home