മാലിന്യനീക്കവിവാദം
ഹരിതകർമ സേനാംഗത്തിനെതിരായ നീക്കമെന്ന് ആരോപണം

തൃക്കാക്കര നഗരസഭയിലെ 38–-ാം വാർഡ് കൗൺസിലർ ഐഷ സുബൈറിനൊപ്പമെത്തിയ വർഡിലെ താമസക്കാരൻ സുനിൽ നഗരസഭാ കവാടത്തിൽ മാലിന്യം ഇടുന്നു
കാക്കനാട്
തൃക്കാക്കര നഗരസഭയിലെ ഹരിതകർമ സേനയെ ലക്ഷ്യമിട്ട് മാലിന്യനീക്കത്തിൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധ നാടകം. 38–-ാം വാർഡ് കൗൺസിലർ ഐഷ സുബൈറും വാർഡ് നിവാസിയായ സുനിലുംചേർന്ന് തിങ്കൾ രാവിലെ നഗരസഭാ കവാടത്തിൽ മാലിന്യംതള്ളിയാണ് പ്രതിഷേധിച്ചത്.
വാർഡിലെ ചില പ്രദേശങ്ങളിൽ മാലിന്യനീക്കം തടസ്സപ്പെട്ടുവെന്നാരോപിച്ചാണ് യുഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൗൺസിലറുടെ സമരം. എന്നാൽ, പെരുന്നാളിനോടനുബന്ധിച്ച് രണ്ടുദിവസത്തെ അവധിയൊഴികെ എല്ലാദിവസവും വാർഡിൽ കൃത്യമായി മാലിന്യശേഖരണം നടന്നുവരുന്നതായി ഹരിതകർമസേനാംഗം എ പി രമ്യ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പ്രവർത്തിച്ചതിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും ജോലി നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും രമ്യ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പള്ളി അടിയന്തരയോഗം വിളിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ, ഉദ്യോഗസ്ഥർ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വാർഡിൽ മാലിന്യനീക്കം കൃത്യമായി നടക്കുന്നുണ്ടെന്ന് വിലയിരുത്തി. ശക്തമായ മഴയെത്തുടർന്ന്, കുത്തനെ ഇറക്കമുള്ള ഭാഗത്തെ രണ്ട് വീടുകളിലെ താമസക്കാരോട് മാലിന്യം മുകളിലേക്ക് എത്തിക്കാൻ ഹരിതകർമസേന നിർദേശിച്ചിരുന്നതായും യോഗം കണ്ടെത്തി. ഇനിമുതൽ ആ വീടുകളിൽനിന്ന് നേരിട്ട് മാലിന്യം ശേഖരിക്കാൻ ഹരിതകർമസേനാംഗങ്ങൾ എത്തണമെന്ന തീരുമാനത്തോടെ പ്രശ്നം പരിഹരിച്ചതായി ചെയർമാൻ അറിയിച്ചു.
യോഗത്തിലേക്ക് വാർഡ് കൗൺസിലറുടെ ബാപ്പ സുബൈർ അതിക്രമിച്ചുകയറിയത് വാക്കേറ്റത്തിനും നാടകീയരംഗങ്ങൾക്കും കാരണമായി.










0 comments