തൃക്കാക്കര നഗരസഭ
ഒരു അഭിഭാഷകനെ മാത്രം കേസ് ഏല്‍പ്പിക്കുന്നു: എതിര്‍ത്ത് എൽഡിഎഫ്

കാക്കനാട്
തൃക്കാക്കര നഗരസഭയിലെ കോടതി വ്യവഹാരങ്ങൾ ഒരു അഭിഭാഷകന് മാത്രം നൽകുന്നതിൽ ദുരൂഹതയുണ്ടെന്ന് എൽഡിഎഫ് അംഗങ്ങൾ നഗരസഭ കൗൺസിലിൽ ആരോപിച്ചു. 12 കേസ് നടത്തിയ വകയിൽ 1,80000 രൂപയും ഓരോ കേസിന് 15,000 രൂപയും അടങ്ങിയ ബില്ലാണ് ഒരു അഭിഭാഷകന് മാത്രമായി നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്.
2026 ലെ പുതിയ ഭരണസമിതി അഭിഭാഷക പാനലിലേക്ക് 17 പേരുടെ പട്ടിക തയ്യാറാക്കി പുറത്തിറക്കിയെങ്കിലും അതിൽ ഒരാൾക്ക് മാത്രമേ നഗരസഭ ഭരണസമിതി കേസുകൾ നൽകുന്നുള്ളൂ. മുൻ ഭരണസമിതിയിലും ഒരു അഭിഭാഷകൻ മാത്രമാണ് കേസുകൾ കൈകാര്യം ചെയ്തിരുന്നത്. എല്ലാ കേസുകളും തോറ്റു കൊടുക്കുകയോ കോടതിയിൽ ഹാജരാകാതെ കോടതിവിധി നഗരസഭക്ക് എതിരാക്കുകയോ ആണ് ചെയ്യുന്നത്. നഗരസഭ ഏൽപ്പിച്ച ഫയലുകൾ അഭിഭാഷകനിൽ നിന്നും തിരിച്ചു വാങ്ങാതെയും കോടതിവിധി പരിശോധിക്കാതെയും ഭീമമായ ബില്ലുകൾ പാസാക്കി നൽകുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു.
എൽഡി എഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് നഗരസഭ ചെയർമാൻ റാഷിദ് ഉള്ളമ്പള്ളി തുക അനുവദിക്കാൻ തീരുമാനിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സി പി സാജൽ, എൽഡിഎഫ് അംഗങ്ങളായ സി എ നിഷാദ്, കെ എ നജീബ്,എം എം ശിഹാബ്, ടിനു സൈമൺ, നിഷ ബീവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.










0 comments