തെങ്ങോട് വൻ ദുരന്തം ഒഴിവായി
40 ടൺ സിമന്റുമായി ടാങ്കർ ലോറി മറിഞ്ഞു

പള്ളിക്കര–കാക്കനാട് റോഡിൽ തെങ്ങോട് ജങ്ഷനുസമീപം സിമന്റുമായി പോയ കൂറ്റൻ ടാങ്കർ ലോറി മറിഞ്ഞപ്പോൾ
കാക്കനാട്
പള്ളിക്കര–കാക്കനാട് റോഡിൽ തെങ്ങോട് ജങ്‌ഷനുസമീപം 40 ടൺ സിമന്റുമായി പോയ ബുള്ളറ്റ് ടാങ്കർ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. വെള്ളി പുലർച്ചെ 5.30ന് ആയിരുന്നു അപകടം. കോയമ്പത്തൂരിൽനിന്ന് ബ്രഹ്മപുരത്തെ റെഡി മിക്സ് പ്ലാന്റിലേക്ക് സിമന്റുമായി വന്ന 22 ചക്രമുള്ള ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ സ്വദേശി ഡ്രൈവർ ലെനിൻ (56) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വഴിതെറ്റി തെങ്ങോട് വായനശാല ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് ഇറക്കമിറങ്ങുന്നതിനിടെ ലോറി റോഡരികിലെ മേക്കര ഗോപിയുടെ വീടിനോടുചേർന്ന വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് മറിഞ്ഞത്. ആളൊഴിഞ്ഞ പറമ്പായതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ രണ്ട് വൈദ്യുതിത്തൂണുകളും സ്വകാര്യ ഇന്റർനെറ്റ് കേബിൾ പോസ്റ്റുകളും തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി, ഇന്റർനെറ്റ് ബന്ധം പൂർണമായി തടസ്സപ്പെട്ടു. തൃക്കാക്കര അഗ്നി രക്ഷാസേന സ്ഥലത്തെത്തി 108 ആംബുലൻസിൽ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറിഞ്ഞ ലോറി നീക്കാൻ ക്രെയിൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടം നടന്ന പ്രദേശം നിത്യവും അപകടമേഖലയായി മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡരികിൽ അപകട മുന്നറിയിപ്പ് ബോർഡുകളും ഇരുന്പുകൈവരികളും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments