print edition ചോർച്ച എൻടിഎ ആസ്ഥാനത്തുനിന്ന്; നീറ്റ് ചോദ്യചോർച്ചയിൽ സിബിഐ കുറ്റപത്രം

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി നടന്ന ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണ് നീറ്റ് ചോദ്യചോർച്ചയെന്ന് സിബിഐ. എൻടിഎ നിയമിച്ച ബോട്ടണി അധ്യാപിക മനീഷ മന്ഥാരെ, കെമിസ്‌ട്രി അധ്യാപകൻ പി വി കുൽക്കർണി, ഫിസിക്‌സ് അധ്യാപിക മനീഷ ഹവൽദാർ എന്നിവരാണ് ആസൂത്രകരെന്ന് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു.
എൻടിഎ ഓഫീസിൽനിന്ന് തുണ്ടുകളിൽ കുറിച്ചാണ് പി വി കുൽക്കർണി ചോദ്യങ്ങൾ ചോർത്തിയത്. കെമിസ്ട്രിയിലെ 135 ചോദ്യവും ഉത്തരവുമാണ് കുറിച്ചെടുത്തത്. മനീഷ മന്ഥാരെ, മനീഷ ഹവൽദാർ എന്നിവർ ചോദ്യങ്ങൾ മനപ്പാഠമാക്കി ചോർത്തി. മനീഷ മന്ഥാരെ അത് എൻസിഇആർടി പാഠപുസ്‌തകത്തിൽ അടയാളപ്പെടുത്തി.
ഡൽഹിയിലെ എൻടിഎ ഓഫീസിന്റെ ഒന്നാം നിലയിലെ ‘കോൺഫിഡൻഷ്യൽ സെക്‌ഷനിൽ’ തത്സമയ സിസടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നിരീക്ഷണ സംവിധാനത്തിന്റെ അഭാവമാണ് ഇവർ മുതലെടുത്തത്. ചോദ്യങ്ങൾ കൂട്ടുപ്രതികളുടെ സഹായത്തോടെ പ്രത്യേക കോച്ചിങ് ക്ലാസുകൾ വഴിയും വിദ്യാർഥികൾക്ക് നൽകി.
പ്രതിയായ മനീഷ വാഘ്‌മാരെ ‘നീറ്റ് 2026’ പേരിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി കൂട്ടുപ്രതികളുമായി ആശയവിനിമയം നടത്തി. പ്രതി ധനഞ്ജയ് ലോഖണ്ഡെയിൽനിന്ന് 25 ലക്ഷം രൂപയ്‌ക്ക് മറ്റൊരു പ്രതി ശുഭം ഖൈർനാർ വാങ്ങിയ ചോദ്യങ്ങൾ ഇടനിലക്കാർ കാറിൽ പലയിടങ്ങളിലെത്തിച്ചു. ബിജെപി നേതാവും പ്രധാന പ്രതിയുമായ ദിനേശ് ബിവാൾ ഇൗ രീതിയിലാണ് ചോദ്യങ്ങൾ വിതരണം ചെയ്‌തത്.
അടൂരിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും വാട്സാപ്പിൽ ചോദ്യക്കടലാസെത്തി. രാജസ്ഥാനിലെ സിക്കറിലെ കോച്ചിങ് സ്ഥാപനങ്ങളും വ്യാപകമായി പ്രചരിപ്പിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.








0 comments