കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ചയാൾ പിടിയിൽ

നെയ്യാറ്റിൻകര
അവണാകുഴി, താന്നിമൂട് എന്നിവിടങ്ങളിലെ വ്യാപാരികളെ കള്ളനോട്ട് നൽകി കബളിപ്പിച്ച സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി. പുനലൂർ കാര്യറ സ്വദേശി ഷാനാണ് പിടിയിലായത്. 500 രൂപയുടെ കള്ളനോട്ട് നൽകി 100 രൂപയുടെ സാധനങ്ങൾ വാങ്ങിയശേഷം ബാക്കി തുക കൈപ്പറ്റുകയായിരുന്നു പ്രതികളുടെ രീതി. അവണാകുഴിയിലെ റോഷ്‌നി ബേക്കറി, കുട്ടൂസ് ബേക്കറി, താന്നിമൂട്ടിലെ അമ്പാടി ബേക്കറി, ശ്രീകൃഷ്ണ മൊബൈൽ ഷോപ്പ് എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാൾ നാട്ടുകാർക്കുനേരെ കത്തിവീശി. പിടിവലിക്കിടെ വിഗ് ഇളകിപ്പോവുകയും ചെയ്തു. മറ്റൊരു പ്രതി സമീപത്തെ വീട്ടുമതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. പിടിയിലായ പ്രതിയിൽനിന്ന് കള്ളനോട്ടുകൾ കണ്ടെത്തി. കെഎൽ 19 ബി 8327 നമ്പരിലുള്ള ഫോർഡ് കാറിലാണ് ഇവർ എത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസങ്ങളിൽ ഊരൂട്ടുകാല, നെല്ലിമൂട്, കാഞ്ഞിരംകുളം മേഖലകളിലും സമാനതട്ടിപ്പുകൾ നടന്നതായി നാട്ടുകാർ പറയുന്നു. പിടിയിലായയാൾ കള്ളനോട്ട് കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും എഫ്ഐആറിൽ അൺനോൺ എന്നാണ് പ്രതിയുടെ സ്ഥാനത്ത് നെയ്യാറ്റിൻകര പൊലീസ് ചേർത്തതെന്ന് നാട്ടുകാർ ആരോപിച്ചു.









0 comments