കരിങ്കൽ പാലം തകർന്നനിലയിൽ

കരിങ്കൽ പാലം തകർന്നനിലയിൽ
നെയ്യാറ്റിൻകര
ദേശീയപാതയിൽ ടി ബി ജങ്‌ഷന് സമീപം മരുത്തൂർ തോടിന് മുകളിലായുള്ള കരിങ്കൽ പാലം തകർന്നനിലയിൽ. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കുള്ള ദേശീയപാത 66 ലെ പാലത്തിന്റ ഒരു വശമാണ് തകർന്നത്. ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ വരുന്ന വാഹനങ്ങൾ ഏതുസമയത്തും അപകടത്തിൽപ്പെടാം. ഒരുവശത്തെ കോൺക്രീറ്റ് കൈവരി പൂർണമായും തകർന്നനിലയിലാണ്. അഞ്ചുവർഷംമുന്പ് മറുവശത്തെ കൈവരിയും തകർന്നിരുന്നു. ഇവിടെ ഒരു സിഗ്നൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞവർഷം രണ്ട് വാഹനാപകടങ്ങൾ ഇവിടെ നടന്നു. കൈവരി ഇല്ലാത്തതിനാൽ ഒരു ബൈക്ക് യാത്രികൻ തോട്ടിലേക്ക് വീണ് പരിക്കേറ്റു. നേരത്തെ എൻഎച്ച് 47 ആയിരുന്ന ഈ പാത 2010ലാണ് എൻഎച്ച് 66 ആയത്. കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റർ ഭാഗത്തെ (ബാലരാമപുരം ജങ്‌ഷൻ ഉൾപ്പെടെ) ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായിട്ടില്ല. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള തുക ധനവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതുകാരണം ദേശീയപാത വികസനം ദീർഘമായി നീളുകയാണ്. പാത വികസനവുമായി ബന്ധപ്പെടുത്തി മാത്രമേ പാലം പുതുക്കിപ്പണിയാൻ കഴിയുകയുളളു എന്നാണ് ദേശീയപാത വികസന അതോറിറ്റി അധികൃതരുടെ വാദം.








0 comments