രോഗികളും ജീവനക്കാരും ഭീതിയിൽ
കരുവേലിപ്പടി ഗവ. ആശുപത്രിയിൽ ജീവനക്കാരന് നായയുടെ കടിയേറ്റു മ

കരുവേലിപ്പടി ഗവ. ആശുപത്രിക്കുമുന്നിലെ തെരുവുനായ്ക്കൂട്ടം
മട്ടാഞ്ചേരി
കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികളും ആശുപത്രി ജീവനക്കാരും തെരുവുനായ ആക്രമണഭീതിയിലാണ്. ഏതാനും മാസംമുമ്പ് ആശുപത്രിയിലെ നഴ്സിനുനേരെ ആക്രമണമുണ്ടായി. ശനി ഉച്ചയ്ക്കാണ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റായ റഷീദിനെ (59) നായ ആക്രമിച്ചത്. റഷീദ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്പോൾ പ്രസവിച്ചുകിടന്ന നായ കാലിൽ കടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കയച്ചു.
പത്തിലേറെ നായ്ക്കളാണ് ആശുപത്രിവളപ്പിലും പരിസരത്തും തമ്പടിച്ചിട്ടുള്ളത്. നായക്കൂട്ടം ആശുപത്രിയില്‍ എത്തുന്നവര്‍ക്കുനേരെ അക്രമവാസനയോടെ ഓടിയടുക്കുന്നതും പതിവാണ്. നൂറുകണക്കിനാളുകളാണ് ദിവസവും ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത്. പകലും രാത്രിയിലും ഇവ ഭീതിപടര്‍ത്തുന്ന സാഹചര്യമാണുള്ളത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആശുപത്രിയിൽ രോഗിയുമായെത്തിയ ആംബുലൻസിനുനേരേ നായക്കൂട്ടം ഓടിയെത്തിയിരുന്നു. ആശുപത്രി വാർഡിനകത്തുപോലും നായകൾ കയറിയിറങ്ങുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. ആശുപത്രിയുടെ ചുറ്റുവളപ്പ് കാടുപിടിച്ചുകിടക്കുകയാണ്. ഇവിടെ നായകൾ പെറ്റുപെരുകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. തെരുവുനായശല്യം പരിഹരിക്കാന്‍ അടിയന്തരനടപടി വേണമെന്ന ആവശ്യം ശക്തമാണ്.









0 comments