സോഷ്യൽ മീഡിയയിൽ താരമായി ലെവിൻ

യന്ത്രവുമായി ലെവിൻ
പിറവം
ചെറിയ കണ്ടുപിടിത്തങ്ങൾകൊണ്ട് സോഷ്യൽമീഡിയയിൽ താരമായി ഐടിഐ വിദ്യാർഥി ലെവിൻ പൗലോസ്. പിറവം നഗരസഭാ 14–ാം ഡിവിഷനിലെ പണിതീരാത്ത കൊച്ചുവീട്ടിൽ പ്രാരാബ്ധങ്ങൾക്ക് നടുവിലും ഈ കൊച്ചുമിടുക്കൻ തീർക്കുന്നത് അതിശയിപ്പിക്കുന്ന യന്ത്രവിസ്മയങ്ങളാണ്. പാഴ്വസ്തുക്കളും കാർഡ്ബോർഡ് കഷ്ണങ്ങളും ആകെയുള്ള ഒരു കൊച്ചുമോട്ടോറുംകൊണ്ടാണ് യന്ത്രങ്ങളുടെ മാതൃക ഉണ്ടാക്കി ലെവിൻ കാഴ്ചക്കാരെ കീഴടക്കുന്നത്.
"സ്‌ഫടികം' സിനിമയിലെ മണിയടിയന്ത്രത്തിന്റെ മാതൃകമുതൽ കൊച്ചുറോബോട്ടുകൾ, പാത്രം കഴുകുന്ന ഉപകരണം, റിമോട്ടിൽ കർട്ടൻ മാറ്റുന്ന ഉപകരണം തുടങ്ങി നിത്യജീവിതത്തിന് ഉപകാരപ്പെടുന്ന നിരവധി സൃഷ്ടികൾ ലെവിൻ തനിയെ നിർമിച്ചിട്ടുണ്ട്. ആകെ ഒരു മോട്ടേറെ കൈയിലുള്ളൂ. അതുകൊണ്ടുതന്നെ ഒരു ഉപകരണം ഉണ്ടാക്കിയശേഷം, അത് അഴിച്ചെടുത്താണ് അടുത്ത ഉപകരണം നിർമിക്കുന്നത്.
10 കോടി കാഴ്ചക്കാരുടെ സ്നേഹം നേടിയെടുത്ത വീഡിയോകളും കൂട്ടത്തിലുണ്ട്. ലെവിന് വീഡിയോ നിർമിക്കാൻ പുതിയ ടാബുമായി കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സാബു കെ ജേക്കബ് വീട്ടിലെത്തി സ്നേഹം പങ്കുവച്ചു. സുരേഷ് ചന്ദേലി, വാർഡ് അംഗം ക്രിസ്റ്റി ജോൺ ജിത്തു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പിറവം പാലച്ചുവട് ഇടപ്പള്ളിച്ചിറ കൊട്ടാരക്കുന്നേൽ പൗലോസിന്റെയും കുഞ്ഞുമോളുടെയും ഏക മകനാണ് ലിബിൻ. പ്ലസ്ടുവിനുശേഷം ഐടിഐക്ക് ചേർന്നെങ്കിലും കാൽവേദനയെ തുടർന്ന് ഏറെനാളായി ക്ലാസിൽ പോയിട്ടില്ല. ആടുവളർത്തലാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം.










0 comments