കുളത്തൂപ്പുഴയെ ഭീതിയിലാഴ്ത്തി തോരാമഴ

അഞ്ചൽ
വെള്ളിയാഴ്ച തുടങ്ങിയ മഴ തോരാതെ തുടർന്നതോടെ കുളത്തൂപ്പുഴ ആറ് കരകവിഞ്ഞൊഴുകി. കുളത്തൂപ്പുഴ, -ചോഴിയക്കോട് പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആറിന്റെ തീരത്തും കൈത്തോടുകളോട് ചേർന്നും താമസിക്കുന്നവരാണ് ഭീഷണി നേരിടുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി. അന്തർസംസ്ഥാന പാതയിൽ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. എംഎൽഎ സി അജയപ്രസാദ് പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുളത്തൂപ്പുഴ അമ്പലംമുക്കിൽ പാലത്തിന് അടുത്തുവരെ വെള്ളംപൊങ്ങി. പാലയ്ക്കല്‍ കടവ് തോട്ടരികത്ത് ഗിരിജ, അനിത, പരമേശ്വരന്‍, മലര്‍ക്കൊടി അമ്പതേക്കര്‍ തോട്ടരികത്തുവീട്ടില്‍ സരസമ്മ, നടരാജന്‍, കല്ലുവെട്ടാംകുഴി ആറ്റരികത്ത് സന്ധ്യ, അനു, സദാശിവന്‍, ലീലാമണി, സജിത, റംലാബീവി, സുജ, കമലമ്മ, ശശിധരന്‍പിള്ള എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. സാംനഗര്‍ ഷംലാ മന്‍സിലില്‍ റംലാബീവിയുടെ വീടിന്റെ അടുക്കള മഴയിൽ തകർന്നു. പാലക്കൽ ഭാഗം ഒറ്റപ്പെട്ടു കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജിനു ചുറ്റും വെള്ളക്കെട്ടായി. ഡാലി മുപ്പതടിപ്പാലം പൂർണമായി മുങ്ങി. പാലത്തിനു സമീപം അന്തർസംസ്ഥാന പാതയിൽ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നിയന്ത്രണം ലംഘിച്ച് ഇതുവഴി കടന്നുപോകാൻ ശ്രമിച്ച വാഹനങ്ങൾ കുടുങ്ങി. പൊലീസ് സ്ഥലത്തെത്തി ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചു. രാവിലെ 10നാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചോഴിയക്കോട്, മില്‍പ്പാലം, കല്ലുവെട്ടാംകുഴി ആറ്റുപ്പുറമ്പോക്ക്, അമ്പതേക്കര്‍, ആറ്റിനുകിഴക്കേകര എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. പലര്‍ക്കും നിത്യോപയോഗ സാധനങ്ങളടക്കം എടുത്ത് മാറ്റാനാകാതെ വീടുവിട്ടിറങ്ങേണ്ടി വന്നു. വീടൊഴിയാതെ ചിലര്‍ മട്ടുപ്പാവില്‍ അഭയതേടി. വയോധികരെ അടക്കം ഏറെ പണിപ്പെട്ടാണ് പുറത്തെത്തിക്കാനായത്. അപ്പോഴേക്കും കഴുത്തോളം വെള്ളം പൊങ്ങിയിരുന്നു.







0 comments