കുടിവെള്ളക്കുഴലിടാൻ പൊളിച്ചു
റോഡിന്റെ പുനർനിർമാണത്തിലെ അപാകം പരിഹരിക്കണം

കുടിവെള്ളക്കുഴലിടുന്നതിന് മറ്റൂർ -കരിയാട് റോഡിൽ ചെത്തിക്കോട് എൻഎസ്എസ് ജങ്ഷനിൽ പൊളിച്ച പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് മറിഞ്ഞ വാഹനം
അങ്കമാലി
നഗരസഭാപ്രദേശത്ത് കുടിവെള്ളക്കുഴലിടാൻ കുഴിച്ച റോഡിന്റെ പുനർനിർമാണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യമുയർന്നു. വേങ്ങൂർ–എയർപോർട്ട് റോഡിലും ചെത്തിക്കോടുമുതൽ കോസ്റ്റ് ഗാർഡ് വരെയും ജലവകുപ്പിന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച ഭാഗങ്ങളിൽ വേങ്ങൂർമുതൽ നായത്തോട് സ്‌കൂൾ ജങ്‌ഷൻവരെയുള്ള ഭാഗത്താണ് ഭാഗികമായി റീടാറിങ് നടത്തിയത്.
ഇതിൽ വേങ്ങൂർ ജെബിഎസ് മുതൽ കവരപ്പറമ്പ് ലിറ്റിൽഫ്ലവർ പള്ളിവരെ റോഡിന്റെ ഒരുഭാഗം റീടാർ ചെയ്തതിൽ സ്‌ഥലനിരപ്പിൽനിന്ന് ഏറ്റക്കുറച്ചിലുള്ളതിനാൽ അപകടം പതിവാണ്. കവരപ്പറമ്പ് സെന്റ് ജോർജ് പള്ളിക്കുസമീപം കാനനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ അപകടം തുടർക്കഥയാകുകയാണ്. ഒരുവർഷംമുന്പ് ഉദ്ഘാടനം നടത്തിയതും സംസ്ഥാനസർക്കാരും നഗരസഭയും ചേർന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ചതുമായ മഹാകവി ജി റോഡും ഇതിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ്. റോഡ് ആര് പുനർനിർമിക്കുമെന്നതിൽ ഇതുവരെ ധാരണയായില്ല.
മറ്റൂർ -കരിയാട് റോഡിൽ ചെത്തിക്കോട് എൻഎസ്എസിനുസമീപം പൊതുമരാമത്ത് റോഡ് നെടുകെ പൊളിച്ചതിനെ തുടർന്ന് വൻ ഗർത്തം രൂപപ്പെട്ടതിനാൽ അപകടം തുടരുകയാണ്. എൻഎസ്എസ് ജങ്ഷൻമുതൽ കോസ്റ്റ് ഗാർഡ് വരെ റോഡ് പൊളിച്ചതിനെ തുടർന്ന് പൊടിശല്യവും രൂക്ഷമാണ്. മഴ പെയ്താൽ ഇവിടെ അപകടം വർധിക്കും.
അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിരുന്നു.










0 comments