സീപോർട്ട്–-എയർപോർട്ട് റോഡ്
എൻഎഡി ഭൂമിക്കുള്ള 32.26 കോടി അനുവദിച്ച് ഉത്തരവിറങ്ങി; ടെൻഡർ ഒരുമാസത്തിനകം

കളമശേരി
സീപോർട്ട്–-എയർപോർട്ട് റോഡ് വികസനത്തിനായി പ്രതിരോധവകുപ്പിന് കീഴിലുള്ള എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടികളിലേക്ക് ഒരു മാസത്തിനുള്ളിൽ കടക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
സ്ഥലവിലയായി കേന്ദ്ര പ്രതിരോധമന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻഎഡി–-തൊരപ്പ് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമാണത്തിനായി 99.43 ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനവകുപ്പ് അനുവദിച്ചത്.
റോഡ് നിർമാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണപത്രം ജനുവരിയിൽ വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തുക അനുവദിച്ചത്. സീപോർട്ട്--–-എയർപോർട്ട് റോഡ് നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ തുടർനടപടികളിലേക്ക് ഉടൻ കടക്കും. റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടി ഒരുമാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാനകടമ്പയായിരുന്നു എൻഎഡി ഭൂമിപ്രശ്നം. എച്ച്എംടിയുടെ ഭൂമിവില ബാങ്കിൽ കെട്ടിവയ്‌ക്കുന്ന നടപടിയും പൂർത്തിയാക്കിയിരുന്നു. ഭൂമിക്ക് പകരമായി എൻഎഡിയുമായുള്ള ധാരണപ്രകാരം എച്ച്എംടി–-എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമിക്കും.










0 comments