കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് പുതുജീവൻ

അങ്കമാലി
കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പുതുജീവൻ. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
അസം സ്വദേശി മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങിയാണ് ആദമിനെ പുറത്തെടുത്തത്. എന്നാൽ, ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച അവസ്ഥയിലും അപസ്മാരലക്ഷണങ്ങളോടെയുമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശിശുരോഗവിഭാഗം തലവൻ ഡോ. രമേഷ് കുമാർ, ഡോക്ടർമാരായ ആർ പി ദിനേശ്, തരുൺ സി വർഗീസ്, അരുൺ ഗ്രേസ് റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിക്ക് ചികിത്സ നൽകിയത്. ശ്വാസകോശത്തിലെ ഗുരുതര പരിക്ക്, ശ്വസനതടസ്സം, രക്തത്തിലെ അണുബാധ, വൃക്കയിലെ തകരാറുകൾ, വിട്ടുമാറാത്ത അപസ്മാരം തുടങ്ങിയവയ്‌ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള കൃത്യമായ പരിചരണവും, ന്യൂമോണിയക്കും മറ്റു അണുബാധകൾക്കുമുള്ള വിദഗ്ധ ചികിത്സയും നൽകി. നാലു ദിവസത്തെ തീവ്രപരിചരണത്തിനൊടുവിൽ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് വെന്റിലേറ്റർ നീക്കി. തുടർചികിത്സകളിൽ അണുബാധയും അപസ്മാരവും പൂർണമായും നിയന്ത്രണവിധേയമായി. ഒന്പതാം ദിവസം മാതാപിതാക്കളെ തിരിച്ചറിയാനും തനിയെ ഭക്ഷണം കഴിക്കാനും തുടങ്ങിയ ആദം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു.











0 comments