സർക്കാർ ഏജൻസികൾ സംഭരിക്കണമെന്ന് കർഷകസംഘം
വിലയിടിവില്‍ നെഞ്ചുലഞ്ഞ് റമ്പൂട്ടാൻ കർഷകർ

വിലയിടിഞ്ഞതോടെ വിളവെടുക്കാനാകാതെ നിൽക്കുന്ന പോത്താനിക്കാട് തോട്ടത്തിലെ റമ്പൂട്ടാൻ
കവളങ്ങാട്
വിലയിടിവ് തുടർച്ചയായതോടെ റമ്പൂട്ടാൻ പഴം വിളവെടുപ്പ് നടത്താനാകാതെ കർഷകർ. ജില്ലയുടെ കിഴക്കൻ മേഖലകളിൽ റമ്പൂട്ടാൻ കൃഷി വ്യാപകമായതോടെ വിപണിയില്ലാത്തതും വിലയിടിവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
നിലവിൽ വിപണിയിൽ കിലോയ്ക്ക് 180 മുതൽ 250 വരെയാണ് വില. എന്നാൽ, കർഷകർക്ക് 60–80 രൂപയാണ് ലഭിക്കുന്നത്. സർക്കാർതലത്തിൽ റമ്പൂട്ടാൻ സംഭരണം നടത്തിയാൽ വിലയിടിവ് ഒരുപരിധിവരെ പരിഹരിക്കാനാകും. വിളവെടുപ്പ് സീസണിൽ വ്യാപാരികൾ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണിത്തകർച്ചയും മഴയും കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. മിക്ക തോട്ടങ്ങളിലും വിളവെടുക്കാതെ നശിക്കുന്ന അവസ്ഥയാണുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ഹോർട്ടികോർപ് വഴി റമ്പൂട്ടാൻ സംഭരിച്ചിരുന്നു. എന്നാൽ, ഈ വർഷം ഇതുവരെ സംഭരണം ആരംഭിച്ചിട്ടില്ല. റബറിനുപകരമായി വ്യാപകമായി റമ്പൂട്ടാൻ കൃഷിചെയ്ത കർഷകരെ സഹായിക്കാൻ ഹോർട്ടികോർപ്, വിഎഫ്പിസികെ പോലുള്ള സർക്കാർ ഏജൻസികൾവഴി റമ്പൂട്ടാൻ സംഭരിക്കണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും നൽകണം. പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കാനിങ് പോലുള്ള സാങ്കേതികവിദ്യകൾ സർക്കാർതലത്തിൽ ലഭ്യമാക്കണമെന്നും കർഷകസംഘം കവളങ്ങാട് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments