പോപ് കോണിനും പാനീയങ്ങൾക്കും ‘തീ’വില
തിയറ്റർ കഫേകളിൽ റെയ്‌ഡ്

ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ ഭക്ഷ്യസുരക്ഷ - ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
കൊച്ചി
നഗരത്തിലെ മാളുകളിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. തിയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.
മാളുകളിലെ തിയറ്ററുകളിൽ ഭക്ഷ്യവസ്‌തുക്കൾക്കും പാനീയങ്ങൾക്കും വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനാസംഘം കണ്ടെത്തി. പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വില ഈടാക്കുന്നു. തിയറ്റർ മാനേജർക്ക് നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്കവിധം വിലയിൽ മാറ്റംവരുത്താനും നിർദേശിച്ചു. വില വളരെ കൂടുതലാണെന്നും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കഫേകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗജന്യ കുടിവെള്ളം പല തിയറ്ററുകളും ആരും കാണാത്ത സ്ഥലത്താണ് വച്ചതെന്ന് കണ്ടെത്തി. റെയ്ഡിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി ആർ ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ സി സന്തോഷ്, ബിമൽ എസ്, താലൂക്ക് സപ്ലൈ ഓഫീസർമാരായ ഷിജു തങ്കച്ചൻ, സിന നന്ദൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ടി എസ് ഹണി, എൻ എ സിനത്ത്, ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ എന്നിവർ പങ്കെടുത്തു.










0 comments