"മാടപ്രാവേ വാ...'' പ്രാവുകളുടെ തോഴിയായ റഹ്മത്ത്

ജോഷി അറയ്ക്കൽ
Published on Aug 11, 2025, 02:01 AM | 1 min read
കോതമംഗലം
"മാടപ്രാവേ വാ...''– അന്നവും കൈയിലേന്തി റഹ്മത്തിന്റെ വിളിക്കായി കാത്തുനിൽക്കുന്നത് ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പ്രാവുകളാണ്. കൊച്ചി– ധനുഷ്‌കോടി ദേശീയപാതയോരത്ത് കോതമംഗലം നഗരസഭാ ഓഫീസിനുസമീപത്തെ എസ്ആർ സ്റ്റോഴ്സിനുമുന്നിലെ കൗതുകക്കാഴ്ചയാണിത്. കടയുടമയായ കുരൂർ ആഞ്ഞേലിയിൽ എ എ റഹ്മത്ത് ദിവസവും രാവിലെ ഏഴിന് ഇവിടെയെത്തും. സഞ്ചിയിൽ ഗോതമ്പുമണികളുമായി തന്റെ പ്രാവുകൾക്കായി കാത്തുനിൽക്കും.
7.30 മുതൽ പ്രാവിൻകൂട്ടത്തിന്റെ വരവാണ്. ധാന്യമണികൾ കൊത്തിത്തിന്നും പരിസരം ചുറ്റിയും ഉച്ചവരെ അവിടെ ചെലവഴിക്കും. സമീപത്തെ പ്രധാന പള്ളികളിലെ തട്ടിൻപുറത്തെ അന്തേവാസികളാണിവർ. അഞ്ചുവർഷമായി റഹ്മത്ത് പ്രാവുകൾക്ക് തീറ്റ നൽകുന്നുണ്ട്. ദിവസം രണ്ടു കിലോ ഗോതമ്പാണ് നൽകുന്നത്. എന്തെങ്കിലും പരിപാടികളാൽ കട തുറന്നില്ലെങ്കിലും പ്രാവുകൾക്ക് തീറ്റ കൊടുക്കാൻ ദിവസവും എത്തുമെന്ന് ഇൗ മുപ്പത്തഞ്ചുകാരി പറയുന്നു. പ്രാവുകൾക്ക് തീറ്റ നൽകുന്നത് ദേശീയപാതയോരത്തെ കാൽനടക്കാർക്കും നഗരത്തിൽ എത്തുന്ന യാത്രക്കാർക്കും കൗതുകക്കാഴ്ചയാണ്.









0 comments