എലിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു

എറണാകുളം ദർബാർ ഹാൾ റോഡ് പരിസരത്ത് കാന മൂടിയ സ്ലാബിന്റെ ദ്വാരത്തിനുള്ളിലൂടെ തലയിട്ടു ഭക്ഷണാവശിഷ്ടങ്ങൾ അകത്താക്കുന്ന കുഞ്ഞനെലി. ആരോഗ്യ വിഭാഗം മഴക്കാലത്തോടനുബന്ധിച്ച് എലിപ്പനി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
കൊച്ചി
ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. രണ്ടുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച കളമശേരിയില്‍ പതിനെട്ടുകാരനായ അസം സ്വദേശിയും വ്യാഴാഴ്ച കുട്ടമ്പുഴയില്‍ നാല്‍പ്പത്തിയാറുകാരിയുമാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ മഴക്കാലത്ത് ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്പതായി.
എലിപ്പനി മരണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇക്കുറി മഴക്കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനിമൂലമാണ്. കുമ്പളങ്ങി സ്വദേശിയായ അറുപത്തിനാലുകാരന്‍, എരൂര്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന്‍, കരുമാല്ലൂര്‍സ്വദേശിയായ അന്പതുകാരന്‍, കടവന്ത്രയില്‍ ഇരുപത്തിമൂന്നുകാരനായ ഇതരസംസ്ഥാനക്കാരന്‍, ഫോര്‍ട്ട്കൊച്ചിയില്‍ അന്പത്തിരണ്ടുകാരന്‍, ഉദ്യോഗമണ്ഡലില്‍ അറുപത്തിനാലുകാരന്‍, പട്ടിമറ്റത്ത് നാല്‍പ്പത്തിയെട്ടുകാരന്‍ എന്നിവരാണ് എലിപ്പനിമൂലം ഈമഴക്കാലത്ത് മരിച്ചത്.
എലിപ്പനി മുന്‍കരുതല്‍
ലെപ്റ്റോസ്പൈറ ബാക്ടീരിയ പരത്തുന്ന രോഗമാണ് എലിപ്പനി. ബാക്ടീരിയയ്ക്ക് മണ്ണില്‍ മാസങ്ങളോളം ജീവിക്കാനുള്ള ശേഷിയുണ്ട്. എലി, വന്യമ്യഗങ്ങൾ, പശു, നായ, പൂച്ച, പന്നി എന്നിവയാണ് രോഗവാഹകർ. ചെറിയ മുറിവുകൾ, പോറലുകൾ എന്നിവയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കും. കണ്ണ്, മൂക്ക്, വായ എന്നിവയിലെ ശ്ലേഷ്മചർമംവഴി മലിനജലം ഉള്ളിലെത്തിയാലും രോഗസാധ്യത. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഇറങ്ങി ജോലി ചെയ്യുന്നവർക്ക് രോഗബാധയ്ക്ക് വലിയ സാധ്യത.
ലക്ഷണം
ശക്തമായ പനി, കടുത്ത തലവേദന, കണ്ണുകളിൽ ചുവപ്പുനിറം, പേശിവേദന, വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, രോഗം ഗുരുതരമായാൽ ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുകയോ നിറംമാറുകയോ ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷണം.











0 comments