ഫർണസ് വെള്ളത്തിൽ ; നായരമ്പലം പൊതുശ്മശാനം പ്രവർത്തനരഹിതം

വൈപ്പിൻ
ഒരുകോടി ചെലവിട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ നായരമ്പലം പൊതുശ്‌മശാനം പ്രവർത്തനരഹിതമായി. ഇതേത്തുടർന്ന് അടുത്ത ദിവസങ്ങളിൽ മരിച്ചവരുടെ സംസ്‌കാരത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല.
പട്ടികവിഭാഗത്തിൽപ്പെട്ട രണ്ടോ മൂന്നോ സെന്റ് മാത്രമുള്ളവർ ഉൾപ്പെടെ ഉറ്റവരുടെ സംസ്കാരം നടത്താൻ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ അവസാനകാലത്ത് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വന്ന യുഡിഎഫ് ഭരണം ഇക്കാര്യത്തിൽ നടപടിയെടുത്തില്ല. പിന്നീട് എൽഡിഎഫ് നടത്തിയ സമരങ്ങളെ തുടർന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. എന്നാൽ, നവീകരിച്ചെന്ന് വരുത്തിത്തീർത്ത് ഉദ്‌ഘാടനം നടത്തുകയാണ് ചെയ്തത്.
മൃതദേഹം സംസ്കരിക്കുന്ന അടുപ്പ് പൊളിഞ്ഞുകിടക്കുകയാണ്. അവശിഷ്ടം വന്നുചേരുന്നയിടം വെള്ളം നിറഞ്ഞുകിടക്കുന്നു. ചുവരിലെ ടൈലുകൾ ഇളകി അടർന്ന് താറുമാറായി. രണ്ടുവർഷംമുമ്പ് പുതിയ ശ്‌മശാനം സ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയത് അനിശ്ചിതത്വത്തിലുമാണ്. നിലവിലുണ്ടായിരുന്ന ഫർണസ് ശാസ്ത്രീയമായി പുനർനിർമിക്കാതെ അനന്തമായി അടച്ചിട്ടു. പിന്നീട് എൽഡിഎഫ് നടത്തിയ സമരത്തെത്തുടർന്ന് ഉദ്‌ഘാടനം നടത്തി തുറന്നുകൊടുത്തു. എന്നാൽ, ഫർണസ് പൊട്ടിപ്പൊളിഞ്ഞ് അകത്ത് വെള്ളം കയറിയ സ്ഥിതിയിലാണ്. അടുത്തകാലത്തൊന്നും ഇതിൽ സംസ്കാരം നടത്താനാകില്ല. ശ്മശാനംപണിയിലെ കൊള്ള വിജിലൻസ് അന്വേഷിക്കണമെന്നും പഞ്ചായത്ത് ഭരണനേതൃത്വം രാജിവയ്ക്കണമെന്നും സിപിഐ എം നായരമ്പലം ലോക്കൽ സെക്രട്ടറി കെ കെ ബാബു ആവശ്യപ്പെട്ടു.









0 comments