മഴക്കാലത്തും കുടിവെള്ളമില്ല
മണ്ണത്തൂർ നിവാസികൾ പ്രതിഷേധിച്ചു

കുടിവെള്ളമില്ലാത്തതിനെത്തുടർന്ന് മണ്ണത്തൂർ നിവാസികൾ പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചപ്പോൾ
പിറവം
തോരാമഴയത്തും കുടിവെള്ളമില്ലാതെ മണ്ണത്തൂർ നിവാസികൾ. തിരുമാറാടി പഞ്ചായത്ത് 3, 4 വാർഡുകളിലെ താമസക്കാരാണ് വാർഡ് അംഗങ്ങളായ ബിനോയ് കുര്യാക്കോസ്, മഞ്ജുഷ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കുടിവെള്ളമില്ലെന്ന പരാതിയുമായി പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചത്.
തട്ടേക്കാട്, ഉടലു, പൊട്ടിപ്പാറ, വെള്ളാശേരി, ഇട്ടൻപാറ, അരീത്തടം, മൂഴിയിൽ, കുറ്റത്തിനാൽ, വാത്യാപ്പിള്ളി, പൊടിപാറ, പട്ടയാനിപ്പുഴ തുടങ്ങിയ ഭാഗങ്ങളിലെ 150 ലേറെ വീടുകളിലാണ് കുടിവെള്ളം കിട്ടാക്കനിയായി മാറിയത്. സ്വന്തമായി കിണർ ഇല്ലാത്ത വീടുകളാണിത്. മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായതിനാൽ വാട്ടർ അതോറിറ്റി കുടിവെള്ളമാണ് ഏക ആശ്രയം.
ഒരു മാസമായി പാത്രം, തുണി എന്നിവ കഴുകാനും കുളിക്കാനുമെല്ലാം മഴവെള്ളം ഉപയോഗിക്കുകയാണ്. കുടിവെള്ളത്തിനായി ആഴ്ചയിൽ 2000 രൂപവരെ മുടക്കേണ്ടിവരുന്നു. കഴിഞ്ഞ വേനൽക്കാലത്തുപോലും ഇത്രയും ക്ഷാമമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പുതിയ പമ്പ് ഓപ്പറേറ്റർമാർക്ക് വെള്ളം തിരിച്ചുവിടുന്നതിൽ ഇതുവരെ ധാരണയായിട്ടില്ല. വെള്ളം തുറന്നുവിടുന്ന സമയവും നാട്ടുകാരെ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രശ്നപരിഹാരത്തിനായി നിരവധിതവണ പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. അധികൃതർ അടിയന്തര പരിഹാരം ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.










0 comments